സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി താലിബാന് സഹസ്ഥാപകന്‍ ബരാദര്‍ കാബൂളിലെത്തി

കാബൂൾ: സർക്കാർ രൂപവത്കരിക്കുന്നതിനുള്ള ചർച്ചകൾക്കായി താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൽ ഗനി ബരാദർ ശനിയാഴ്ച കാബൂളിലെത്തി. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളുമായും മറ്റ് രാഷ്ട്രീയക്കാരുമായുമാണ് പുതിയ അഫ്ഗാൻ സർക്കാർ രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബരാദർ ചർച്ച നടത്തുക. 2010ൽ പാകിസ്താനിൽ അറസ്റ്റിലായ ബരാദറിനെ അമേരിക്കയുടെ സമ്മർദ്ദം കാരണം 2018ൽ മോചിപ്പിക്കുകയായിരുന്നു. ജയിൽ മോചിതനായശേഷം ബരാദർ ഖത്തറിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ദോഹയിലുള്ള താലിബാന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായി ബരാദറിനെ നിയമിച്ചു. അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള കരാറിൽ ഒപ്പിടുന്നതിന് ബരാദർ മേൽനോട്ടം വഹിച്ചതും ഇവിടെവെച്ചാണ്. ചൊവ്വാഴ്ചയാണ് ബരാദാർ ഖത്തറിൽ നിന്ന് അഫ്ഗാനിസ്ഥാനിലെത്തിയത്. തന്റെ തിരിച്ചുവരവിന് ബരാദർ തിരഞ്ഞെടുത്തത് താലിബാൻ പിറവികൊണ്ട സ്ഥലവും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവുമായ കാണ്ഡഹാറാണ്. ബരാദർ തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിൽത്തന്നെ താലിബാൻ അവരുടെ ഭരണം ഇത്തവണ ‘വ്യത്യസ്തമായിരിക്കും’ എന്ന് പ്രഖ്യാപിച്ചിരുന്നു.

