ഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിന്റെ കൊലപാതകം; പ്രതി പിടിയിൽ, ക്വട്ടേഷൻ 10,000 രൂപയ്ക്ക്

മഞ്ചേശ്വരം∙ കൊലപാതക കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ജെപ്പു നഗറിലെ ഇസ്മായിൽ (36) ആണ് പിടിയിലായത്. 2020 ജനുവരി 19നു രാത്രി തലപ്പാടി കെസി റോഡ് സ്വദേശിയും മഞ്ചേശ്വരം പാവൂർ കിദംപാടിയിലെ താമസക്കാരനുമായ ഇസ്മായിലിനെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഇതോടെ ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സിഐ എ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊല്ലപ്പെട്ട ഇസ്മായിലിന്റെ ഭാര്യ ആയിഷ, അയൽവാസി മുഹമ്മദ് ഹനീഫ, അറാഫത്ത്,മംഗളൂരു കോട്ടേക്കാറിലെ നാസിർ ഹുസൈൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ഇസ്മായിലിനെ കൊലപ്പെടുത്താൻ ആയിഷ ക്വട്ടേഷൻ നൽകുകയായിരുന്നു. കഴുത്തിൽ തുണിമുറുക്കിയാണു കൊലപാതകം.10,000 രൂപയ്ക്കാണു ഭർത്താവ് ഇസ്മായിലിനെ കൊലപ്പെടുത്താനായി ആയിഷ ക്വട്ടേഷൻ നൽകിയത്.കൊലപ്പെട്ടതിന്റെ പിറ്റേന്നാണു ആയിഷ അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചു ഭർത്താവ് മരിച്ചു കിടക്കുന്നതായി വിവരം അറിയിച്ചത്.പിന്നീട് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്. പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജനും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. മദ്യപിച്ചെത്തുന്ന ഭർത്താവ് ഉപദ്രവിക്കുന്നത് പതിവായതിനാലാണ് കൊലനടത്താൻ അയൽവാസിയുടെ സഹായം തേടിയതെന്നാണ് ആയിഷ അന്നു പൊലീസിനു മൊഴി നൽകിയത്

