ആറന്മുള പീഡനം ; കേസന്വേഷിക്കാൻ പ്രത്യേക പത്തംഗ സംഘം , കുറ്റപത്രം ഒരു മാസത്തിനകം

പത്തനംതിട്ട: കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ഒരു മാസത്തിനകം അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കും. കേസന്വേഷിക്കാന്‍ പ്രത്യേക പത്തംഗ സംഘത്തെ നിയോഗിച്ചു. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കം ചുമത്തിയ സാഹചര്യത്തില്‍ അടൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണചുമതല.
സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് പെണ്‍കുട്ടി മുക്തയായിട്ടില്ലാത്തതിനാല്‍ വിശദമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയ ശേഷം മൊഴിയെടുക്കും. വിദഗ്ദ്ധ കൗണ്‍സിലിംഗിനായി കുട്ടിയെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. റിമാന്റിലുള്ള പ്രതിയെ രണ്ട് ദിവസത്തിനകം കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയില്‍ കിട്ടിയാല്‍ സംഭവം നടന്ന സ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും.
പീഡനത്തിനരയായ പെണ്‍കുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടിയിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആംബുലന്‍സ് ഡ്രൈവറായ നൗഫലിന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കാതെ 18 കിലോമീറ്റര്‍ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയില്‍ 42കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെണ്‍കുട്ടിയെ പന്തളത്ത് എത്തിച്ചത്.
ഇതിനിടയില്‍ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ടാണ് നൗഫല്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. സംഭവം കഴിഞ്ഞ് പെണ്‍കുട്ടിയെ ചികിത്സ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫല്‍ ആംബുലന്‍സുമായി കടന്നുകളഞ്ഞു. പെണ്‍കുട്ടി രാത്രി തന്നെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

