KSDLIVENEWS

Real news for everyone

അവസാന നിമിഷം മാറ്റം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാന്‍ഡിന്, പ്രഖ്യാപനം ഇന്നുണ്ടാകും

SHARE THIS ON

ന്യൂഡൽഹി: സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കി ഡി.സി.സി. അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ വ്യാഴാഴ്ച രാത്രിയോടെ തയ്യാറാക്കി ഹൈക്കമാൻഡിന് സമർപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ വെള്ളിയാഴ്ച പട്ടികയുമായി പാർട്ടി അധ്യക്ഷ സോണിയാഗാന്ധിയെ കാണുമെന്ന് അറിയുന്നു. പ്രഖ്യാപനം വെള്ളിയാഴ്ചതന്നെ ഉണ്ടാവുമെന്നാണ് സൂചന.

സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വർക്കിങ് പ്രസിഡന്റുമാരും ചേർന്ന് നേരത്തേ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ള ചില പേരുകൾ അവസാനഘട്ട ചർച്ചകളിൽ ഒഴിവാക്കപ്പെട്ടു. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടാണ് പ്രധാനമായും ചില മാറ്റങ്ങൾ വന്നതെന്നാണ് സൂചനകൾ. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്, കാസർകോട് ജില്ലാ അധ്യക്ഷന്മാരുടെ പേരുകളിലാണ് അവസാന നിമിഷം മാറ്റങ്ങൾ വന്നത്.


ഹൈക്കമാൻഡിന് സമർപ്പിച്ച പട്ടികയിൽ ഉള്ള പേരുകൾ ഇങ്ങനെ. ആലപ്പുഴയിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന കെ.പി. ശ്രീകുമാറും പാലക്കാട്ട് പട്ടികയിലുള്ള എ. തങ്കപ്പനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നോമിനികളാണ്. വയനാട് ജില്ലാ അധ്യക്ഷനായി നിർദേശിക്കപ്പെട്ടിരിക്കുന്ന എൻ.ഡി. അപ്പച്ചൻ മാത്രമാണ് നേരത്തെ ഡി.സി.സി. പ്രസിഡന്റ് പദം വഹിച്ചിട്ടുള്ളത്

തിരുവനന്തപുരം-പാലോട് രവി
കൊല്ലം-പി. രാജേന്ദ്രപ്രസാദ്
പത്തനംതിട്ട-സതീഷ് കൊച്ചുപറമ്പിൽ
ആലപ്പുഴ-കെ.പി. ശ്രീകുമാർ
കോട്ടയം-ഫിൽസൺ മാത്യൂസ്
ഇടുക്കി-എസ്. അശോകൻ
എറണാകുളം-മുഹമ്മദ് ഷിയാസ്
തൃശൂർ-ജോസ് വള്ളൂർ
പാലക്കാട്-എ. തങ്കപ്പൻ
മലപ്പുറം-വി.എസ്.ജോയ്
കോഴിക്കോട്-കെ.പ്രവീൺകുമാർ
വയനാട്-എൻ.ഡി. അപ്പച്ചൻ
കണ്ണൂർ-മാർട്ടിൻ ജോർജ്
കാസർകോട്-പി.കെ.ഫൈസൽ


ക്രിസ്ത്യൻ, മുസ്ലിം, ഈഴവ, നായർ പ്രാതിനിധ്യങ്ങൾ ഉറപ്പാക്കിയിട്ടുള്ളതാണ് പുതിയ പട്ടിക. ദളിതർക്കും സ്ത്രീകൾക്കും വിട്ടുപോയ സമുദായങ്ങൾക്കും കെ.പി.സി.സി.യിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. മധ്യതിരുവിതാംകൂറിൽ ഈഴവ, ക്രിസ്ത്യൻ പ്രാതിനിധ്യം കൃത്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്തിമപ്പട്ടിക തയ്യാറാക്കൽ നീണ്ടുപോയത്. കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് നിർദേശിച്ച രാജേന്ദ്രപ്രസാദ് തന്നെ അധ്യക്ഷനാകും. തിരുവനന്തപുരത്ത് ആദ്യം പരിഗണിച്ച പേരുകൾ അവസാന നിമിഷം മാറുകയും പാലോട് രവിയുടെ പേര് വരുകയുമായിരുന്നു. വയനാട്ടിൽ എൻ.ഡി അപ്പച്ചന്റെ പേര് നിർദേശിച്ചത് രാഹുൽ ഗാന്ധിയാണെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!