ദേശദ്രോഹ ലഘുലേഖ കണ്ടാൽ യു.എ.പി.എ ചുമത്തുന്ന സംസ്ഥാനത്ത് രൂപതകളുടെ വിദ്വേഷപ്രചരണത്തിനെതിരെ നടപടി ഇല്ലാത്തതെന്ത്? – സത്താർ പന്തലൂർ

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ്’ പ്രസംഗത്തിനും താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം പുറത്തിയ മുസ്ലിം വിരുദ്ധ പുസ്തകത്തിനുമെതിരെ പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍.
മുസ്ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷവും കളവുമാണ് പ്രചരിപ്പിക്കുന്നതെന്ന് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാമെന്നും രണ്ടു സമുദായങ്ങളെ ശത്രുക്കളാക്കി രാഷ്ട്രീയലാബം കൊയ്യാന്‍ ശ്രമിക്കുന്നതും അത് കണ്ടില്ലെന്ന് നടിക്കുന്നതും കുറ്റകരമാണെന്നും പന്തലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിന്റെ സമാധാനവും സൗഹൃദവും തകര്‍ക്കുന്ന പ്രസംഗവും പുസ്തകവും പുറത്ത് വന്നു. രണ്ടും പാലാ, താമരശ്ശേരി രൂപതയുടെ ഉത്തരവാദിത്വത്തില്‍.
മുസ്‌ലിംകള്‍ക്കെതിരെയുള്ള കടുത്ത വിദ്വേഷവും കളവുമാണ് ഈ പ്രചരിപ്പിക്കുന്നതെന്ന് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാം. അന്യമതസ്ഥരായ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും ചതിക്കുന്നതും ഇസ്‌ലാം തത്ത്വ പ്രകാരം പുണ്യമാണെന്നും സ്വര്‍ഗത്തിലെത്താനുള്ള വഴിയുമാണെന്നുമാണ് പുസ്തകത്തിലെ ഗുരുതരമായ ഒരു പരാമര്‍ശം. താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ വരികളാണത്രേ ഇത്. ഇത്തരം വിദ്വേഷ പ്രചാരണം മുതലെടുക്കുവാനും സമുദായങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കുവാനും ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്.
ദേശദ്രോഹ ലഘുലേഖ കണ്ടെത്തിയാല്‍ യു.എ.പി.എ ചുമത്താന്‍ മാത്രം ജാഗ്രതയുള്ള പോലീസുള്ള നമ്മുടെ സംസ്ഥാനത്ത് ഇക്കാര്യത്തില്‍ ഒരു നടപടിയും കാണുന്നില്ല. രണ്ടു സമുദായങ്ങളെ ശത്രുക്കളാക്കി രാഷ്ടീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതും അത് കണ്ടില്ലെന്ന് നടിക്കുന്നതും ഒരു പോലെ കുറ്റകരമാണെന്ന് ഓര്‍ക്കുക.

