പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് രാജിവച്ചു; അടിപതറി ക്യാപ്റ്റൻ; രാജിക്കത്ത് കൈമാറി

ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രി പദവി രാജിവച്ച് ക്യാപ്റ്റൻ അമരിന്ദർ സിങ്. ശനിയാഴ്ച വൈകിട്ട് 4.30ന് അദ്ദേഹം രാജ്ഭവനിലെത്തി, ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു മുൻപാണ് അമരിന്ദറിന്റെ നാടകീയ നീക്കം. രാവിലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ച അമരിന്ദർ, നിരന്തരമായി അവഹേളനം നേരിടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് രാജി തീരുമാനം.
അമരിന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 50 കോൺഗ്രസ് എംഎൽഎമാർ ഹൈക്കമാൻഡിനു കത്തെഴുതിയിരുന്നു. ഇതെത്തുടർന്നാണ് ശനിയാഴ്ച വൈകിട്ട് നിയമസഭാ കക്ഷി യോഗം ചേരാൻ എഐസിസി അനുവാദം നൽകിയത്. ഇത്തരത്തിലുള്ള അപമാനം ഇനി സഹിക്കാനാവില്ലെന്ന് അമരിന്ദർ സോണിയ ഗാന്ധിയോട് വ്യക്തമാക്കിയിരുന്നു.
അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നവ്ജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. സുനല്‍ ഝക്കര്‍, പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രതാപ് സിങ് ബജ്വ, മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊച്ചുമകനും എംപിയുമായ രവ്നീത് സിങ് ബിട്ടു എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

