KSDLIVENEWS

Real news for everyone

സ്‌കൂള്‍ തുറക്കല്‍: ഒരു ഷിഫ്റ്റില്‍ പരമാവധി 30 കുട്ടികള്‍, ആദ്യഘട്ടത്തില്‍ ‘ഹാപ്പിനസ് കരിക്കുലം

SHARE THIS ON

തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ ആദ്യ മാസത്തിൽ ഹാജരും യൂണിഫോമും നിർബന്ധമാക്കരുതെന്ന് നിർദേശം. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അധ്യാപക സംഘടനകളുമായി നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഒരു ഷിഫ്റ്റിൽ 25 ശതമാനം വിദ്യാർഥികളെ മാത്രം ഉൾക്കൊള്ളിച്ചായിരിക്കണം ക്ലാസുകൾ. ഒരു ക്ലാസിൽ 20-30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തണമെന്നാണ് അധ്യാപക സംഘടനകൾ മുന്നോട്ടുവെച്ച നിർദേശം. ഇക്കാര്യം പരിഗണിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. അങ്ങനെ വരുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് ഉണ്ടാകുക. ഇപ്രകാരം ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരിക്കും ക്ലാസ് ഉണ്ടാകുക.
ആദ്യഘട്ടത്തിൽ നേരിട്ട് പഠനക്ലാസുകളിലേക്ക് കടക്കില്ല. പകരം, ഹാപ്പിനസ് കരിക്കുലം ആയിരിക്കണമെന്നും അധ്യാപക സംഘടനകൾ നിർദേശം മുന്നോട്ടുവെച്ചു. സ്കൂൾ യൂണിഫോം നിർബന്ധമാക്കില്ല എന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഹാജരും നിർബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് ധനസഹായം നൽകണമെന്ന് അധ്യപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങൾ പിടിഎകളുടെ പങ്കാളിത്തത്തോടെ നിറവേറ്റണമെന്നാണ് സർക്കാരിന്റെ നിലപാട്.
ഒക്ടോബർ അഞ്ചിനായിരിക്കും മാർഗരേഖ പുറത്തിറക്കുക. അതിനു മുൻപായി അധ്യാപകരുടെ നിലപാട് കേൾക്കും. കൂടാതെ യുവജന സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച ശേഷമായിരിക്കും മാർഗരേഖയ്ക്ക് അന്തിമ രൂപം നൽകുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!