KSDLIVENEWS

Real news for everyone

ജലീലിന് തിരിച്ചടി: ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

SHARE THIS ON

ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിൽ മുൻ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത റിപ്പോർട്ടിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജലീൽ അപേക്ഷ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപീം കോടതി വ്യക്തമാക്കി. മുൻപും ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ അപേക്ഷ ക്ഷണിക്കാതെ ജനറൽ മാനേജർമാരെ നിയമിച്ചിട്ടുള്ളതിനാൽ അദീബിന്റെ നിയമനത്തിൽ ചട്ടലംഘനമില്ല എന്ന ജലീലിന്റെ വാദം കോടതി തള്ളി.

ലോകായുകത സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് കെ.ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ഉന്നത സ്ഥാനത്ത് അദീബിനു മുമ്പ് ചുമതല വഹിച്ചിരുന്ന രണ്ടുപേരും അപേക്ഷ ക്ഷണിക്കാതെ നിയമിക്കപ്പെട്ടവരാണെന്ന് ജലീലിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായൺ ചൂണ്ടിക്കാട്ടി. എന്നാൽ ജലീലിന്റെ ബന്ധുവാണ് അദീബെന്നും അതിനാൽ ലോകായുക്ത റിപ്പോർട്ടിൽ ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിച്ചുള്ള ബന്ധു നിയമനം ഭരണഘടനാലംഘനമാണ് എന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി ആർ ഗവായ് നിരീക്ഷിച്ചു.

മുസ്ലിം ലീഗിന്റെ മുപ്പത്തി ഏഴ് പ്രവർത്തകർക്ക് കോർപറേഷൻ വായ്പ അനുവദിച്ചിരുന്നുവെന്നും ഇവർ വായ്പാ തിരിച്ചടവ് മുടക്കിയതിനാൽ അദീബ് നടപടി എടുത്തതാണ് പരാതിക്ക് കാരണം എന്നും ജലീലിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ജലീലിന്റെ ബന്ധു ആയിരുന്നില്ല അദീബ് എങ്കിൽ ഹർജിയിലെ പല വസ്തുതകളും തങ്ങൾ പരിഗണിക്കുമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി തള്ളുമെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ജലീലിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി അംഗീകരിച്ചു.

നിരവധി തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുള്ള ജലീലിന്റെ വ്യക്തിത്വം കളങ്കരഹിതമാണെന്ന് സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കര നാരായൺ ചൂണ്ടിക്കാട്ടി. ലോകായുക്ത റിപ്പോർട്ടിന് പിന്നാലെ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിട്ടും തിരഞ്ഞെടുപ്പിൽ വിജയിച്ചത് പ്രതിച്ഛായയെ ബാധിക്കാത്തത് കാരണമാണോ എന്നും കോടതി വാദത്തിന് ഇടയിൽ ആരാഞ്ഞു. കെടി ജലീലിനുവേണ്ടി സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനും അഭിഭാഷകൻ ബിജോ മാത്യു ജോയിയും ആണ് സുപ്രീം കോടതിയിൽ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!