KSDLIVENEWS

Real news for everyone

മോൻസൻ്റെ കാറുകൾക്കൊന്നും രേഖയില്ല; പരിശോധിച്ച എട്ട് വാഹനങ്ങളും മോൻസൻ്റെ പേരിലല്ലെന്ന് എംവിഡി

SHARE THIS ON

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകൾക്കൊന്നും രേഖകളില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതിൽ ഒരു വാഹനം പോലും മോൻസൻ്റെ പേരിലുള്ളതല്ലെന്നാണ് കണ്ടെത്തൽ. രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോര്‍ഷെയാക്കിയതയാണ്.

വാഹനങ്ങളുടെ വിശദാംശങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെ എംവിഡിയെ സമീപിക്കാനാണ് കേരള മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. മോന്‍സന്‍റെ വാഹനശേഖരത്തില്‍ വായ്പാതട്ടിപ്പില്‍ പെട്ട ഡിസി അവന്തി എന്ന വിവാദ വാഹനവുമുണ്ട്.

മോൻസൻ പതിവായി കറങ്ങിയിരുന്ന ദോഡ്ജേ ഗ്രാന്‍റിന്‍റെ രജിസ്ട്രേഷൻ 2019ൽ അവസാനിച്ചതാണ്. ഹരിയാന രജിസ്ട്രേഷൻ വാഹനത്തിന് വർഷങ്ങളായി ഇൻഷൂറൻസ് പോലുമില്ല. വരുന്നവരോടെല്ലാം മോൻസൻ തലപ്പൊക്കത്തോടെ പറ‍ഞ്ഞിരുന്ന ലക്സസ് , റേഞ്ച് റോവർ, ടോയോട്ടാ എസ്റ്റിമ എന്നിവയെല്ലാം വ്യാജ നമ്പർ പ്ലേറ്റിലാണ് കേരളത്തിൽ ഉപയോഗിച്ചതെന്നാണ് നിഗമനം.

ഹരിയാന രജിസ്ട്രേഷനിലുളള പോർഷേ വാഹനം യഥാർഥ പോർഷേ അല്ലെന്നാണ് കണ്ടെത്തൽ, മിത്സുബുഷി സിഡിയ കാർ രൂപം മാറ്റി പോർഷേ ലോഗോ പതിപ്പിച്ചിറക്കിയതാണ്. ഡിപ്ലോമാറ്റിക് വാഹനമായി മോൻസൻ അവതരിപ്പിച്ചിരുന്ന ലിമോസിൻ കാർ, മെഴ്സിഡസിന് നീളം കൂട്ടി ഉണ്ടാക്കിയതാണ്. വിഐപികളുടെ കണ്ണുമഞ്ഞളിപ്പിക്കാൻ കലൂരിലെ വീട്ടുമുറ്റത്ത് ഒന്നൈന്നായി നിരത്തിയിട്ടിരുന്ന കാറുകളെല്ലാം അറുപഴഞ്ചനാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോ‍ർട്ടിലുളളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!