KSDLIVENEWS

Real news for everyone

മാര്‍ക്ക് ജിഹാദ്; മതതീവ്രവാദത്തിന്‍റെ ആലയമാക്കി കേരളത്തെ മുദ്ര കുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വി.പി സാനു

SHARE THIS ON

കേരളത്തില്‍ മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനു.

മതതീവ്രവാദത്തിന്‍റെ ആലയമാക്കി കേരളത്തെ മുദ്ര കുത്താനുള്ള വലിയ ശ്രമം എല്ലാ ഭാഗത്തു നിന്നും നടക്കുന്നുണ്ടെന്ന് സാനു പറഞ്ഞു.

”കേരളത്തില്‍ നിന്നും ഡല്‍ഹി സര്‍വകലാശാലയില്‍ കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികം. ഇടതുപക്ഷം ജെ.എന്‍. യുവില്‍ പരീക്ഷിച്ച നടപടി ഡല്‍ഹി സര്‍വകലാശാലയിലും നടപ്പാക്കുന്നു” എന്നായിരുന്നു രാകേഷ് കുമാര്‍ പാണ്ഡെ ഫേസ്ബുക്കില്‍ കുറിച്ചത്.

സാനുവിന്‍റെ വാക്കുകള്‍

പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും പോകുന്നതിനെക്കാള്‍ കേരളത്തില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ന് ഹ്യുമാനിറ്റേറിയന്‍ വിഷയങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയിലേക്കും മറ്റും പോകുന്നുണ്ട്. അവര്‍ക്ക് അവിടെ സീറ്റു ലഭിക്കുന്നുണ്ട്. ഡല്‍ഹിയിലെ വിവിധ യൂണിവേഴ്സിറ്റിയിലെ കട്ട് ഓഫ് നോക്കിയാല്‍ നൂറു ശതമാനം കട്ട് ഓഫുള്ള പല കോളേജുകളും നമുക്ക് കാണാന്‍ സാധിക്കും. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവിടെ സീറ്റു ലഭിക്കാറുണ്ട്. ആ സീറ്റു ലഭിക്കുന്ന സമയത്ത് അവിടത്തെ ഒരു അധ്യാപകന്‍ പറഞ്ഞിരിക്കുന്നത് മാര്‍ക്ക് ജിഹാദാണ് കേരളത്തില്‍ നടക്കുന്നതെന്നാണ്.

കൃത്യമായി പറഞ്ഞാല്‍ ഒരു സെക്ടേറിയന്‍ കാഴ്ചപ്പാടാണ് ഇതുവഴി മുന്നോട്ടു വച്ചിരിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നു. അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് കുറയുന്നു. ആ നിലക്ക് വരുമ്ബോള്‍ ഒരു വംശീയപ്രശ്നം ഇതിലുണ്ട്. കഴിഞ്ഞ കുറെ നാളുകളായി നാം ജിഹാദ് എന്ന വാക്കു കേള്‍ക്കുന്നു. ആദ്യ ലവ് ജിഹാദായിരുന്നു. പിന്നീടത് നാര്‍ക്കോട്ടിക് ജിഹാദായി. ഇപ്പോള്‍ മാര്‍ക്ക് ജിഹാദും. കേരളത്തില്‍ നിന്നും എന്തു വന്നാലും അത് ജിഹാദാണ് എന്ന നിലക്ക് തീവ്രവാദികളുടെ കേന്ദ്രമാക്കി, മതതീവ്രവാദത്തിന്‍റെ ആലയമാക്കി കേരളത്തെ മുദ്ര കുത്താനുള്ള വലിയ ശ്രമം എല്ലാ ഭാഗത്തു നിന്നും നടക്കുന്നുണ്ട്. അതിന്‍റെ ഭാഗം കൂടിയാണ് ഈ പ്രസ്താവന. ഈ പ്രസ്താവനയെ ശക്തമായ അലപിക്കുന്നതിനോടൊപ്പം പ്രതിഷേധം രേഖപ്പെടുത്തുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവാശ്യമായ അവസരം ഒരുക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിദ്യാര്‍ഥികള്‍ക്ക് പോയി പഠിക്കാറുണ്ട്. അവിടെ നിന്നും കേരളത്തിലും വന്നും പഠിക്കാറുണ്ട്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നെഹ്രു ഉള്‍പ്പെടെയുള്ള ആളുകള്‍ വിദേശത്ത് പോയി പഠിച്ചവരാണ്. വിദ്യാദ്യാസത്തിനായി കടലുകള്‍ കടന്നു പോകുന്നത് പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!