KSDLIVENEWS

Real news for everyone

കാത്തിരിപ്പ്, വിദ്യാനഗർ 220 കെവി സബ് സ്റ്റേഷനായി; ഡബിൾ സർക്യൂട്ട് വന്നാൽ നേട്ടമേറെ

SHARE THIS ON

കാസർകോട് ∙ വിദ്യാനഗർ 110 കെവി സബ്സ്റ്റേഷൻ 220 കെവി ആയി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കായുള്ള കാത്തിരിപ്പ് തുടരുന്നു. 30 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിട്ടുള്ളത്. ഇതിനുള്ള സാങ്കേതികാനുമതി കിട്ടിയിട്ടുണ്ട്. എന്നാൽ മൈലാട്ടി 220 കെവി സബ് സ്റ്റേഷനിൽ നിന്ന് വിദ്യാനഗർ 110 കെവി സബ് സ്റ്റേഷനിലേക്കുള്ള ഡബിൾ സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ സ്ഥാപിക്കൽ പൂർത്തിയാകാതെ നിർമാണം തുടങ്ങാൻ കഴിയില്ല. 2027 വരെ വൈദ്യുതി വികസനം മുന്നിൽ കണ്ടു കൊണ്ടാണ് ഈ പദ്ധതി സമർപ്പിച്ചിട്ടുള്ളത്.

മൈലാട്ടി 220 കെവി സബ്സ്റ്റേഷനിൽ നിന്ന് വിദ്യാനഗർ 110 കെവി സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ലൈൻ, ഡബിൾ സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ ആയി വികസിപ്പിച്ച് കാസർകോട്ടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളിൽ അനിശ്ചിതത്വം തുടരുന്നതു പദ്ധതിക്കു തടസ്സമായി നിൽക്കുകയാണ്. ഈ ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു ഇതിന്റെ നിർമാണം. നിലവിലുള്ള സാഹചര്യത്തിൽ ഒരു വർഷം കൂടി കാത്തിരിപ്പു തുടരാനാണു സാധ്യത.

11 വൈദ്യുതി സെക്‌ഷനുകൾ ദുരിതത്തിൽ

ജില്ലാ ആസ്ഥാനം ഉൾപ്പെടെ 11 വൈദ്യുതി സെക്‌ഷനുകളെയാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസ്സം സാരമായി ബാധിക്കുന്നത്. കാസർകോട്, നെല്ലിക്കുന്ന്, ചെർക്കള, മുള്ളേരിയ, ബദിയടുക്ക, സീതാംഗോളി, പൈവളികെ, ഉപ്പള, വോർക്കാടി, മഞ്ചേശ്വരം, കുമ്പള സെക്‌ഷൻ പരിധികളിലാണു ജില്ലയിൽ കടുത്ത വേനൽ എത്തുമ്പോൾ വൈദ്യുതി പ്രതിസന്ധി കൂടുതലുണ്ടാകാറുള്ളത്. വിദ്യാനഗർ സ്റ്റേഷൻ 220 കെവി ആയിക്കഴിഞ്ഞാൽ ഇവിടെയൊക്കെ വൈദ്യുതി പ്രശ്നം പരിഹരിക്കാനാകും.

കേരള അതിർത്തിയിലെ മഞ്ചേശ്വരം, കുബനൂർ സബ്സ്റ്റേഷനുകളിലേക്ക് കർണാടകയിലെ കൊനാജെ 110 കെവി സബ് സ്റ്റേഷനി‍ൽ നിന്നു തവിടുഗോളി വഴിയാണ് ഇപ്പോൾ വൈദ്യുതി എടുക്കുന്നത്. കർണാടകയിൽ നിന്നുള്ള ഈ വൈദ്യുതി മുടങ്ങിയാൽ പകരം വിദ്യാനഗർ ലൈനിൽ നിന്നു മഞ്ചേശ്വരം, കുബനൂർ ഭാഗങ്ങളിലേക്കു വൈദ്യുതി എത്തിക്കുന്നതിനു വേണ്ടത്ര ശേഷി ലൈനിനില്ല.

ഡബിൾ സർക്യൂട്ട് വന്നാൽ നേട്ടമേറെ

ഒരേ സമയം മൈലാട്ടി 220 സബ് സ്റ്റേഷനിൽ നിന്നുള്ള കേരള വൈദ്യുതിയും കൊനാജെയിൽ നിന്നുള്ള കർണാടക വൈദ്യുതിയും മുടങ്ങിയാൽ 11 സെക്‌ഷൻ പരിധികളിലെ 2 ലക്ഷത്തിലേറെ ഉപയോക്താക്കളാകും ഇരുട്ടിലാകുക. കടുത്ത വേനലിലാണ് സ്ഥിതി രൂക്ഷമാകുക. എന്നാൽ മൈലാട്ടി–വിദ്യാനഗർ 110 കെവി ലൈൻ ഡബിൾ സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ ആയുള്ള വികസനം നിലവിൽ വന്നാൽ വിദ്യാനഗറിൽ നിന്നു തന്നെ മഞ്ചേശ്വരം, കുബനൂർ സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കാൻ കഴിയും.

ഈ റൂട്ടിലെ 11 സെക്‌ഷനുകളിലെ വൈദ്യുതി പ്രതിസന്ധിക്കും പരിഹാരമാകും.ബാവിക്കര ജലസംഭരണിയിൽ നിന്നു കാസർകോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലേക്കും ഉള്ള ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മുഖേന ജല വിതരണവും മുടങ്ങാൻ ഇടയാകും. ഈ പ്രശ്നങ്ങൾക്കെല്ലാം ഡബിൾ സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ സ്ഥാപിക്കുന്നതിലൂടെ പരിഹാരമാകും.

ഡബിൾ സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ വൈകുന്നു

വിദ്യാനഗർ 110 കെവി സബ്സ്റ്റേഷൻ 220 കെവി സബ് സ്റ്റേഷൻ ആയി ഉയർത്തുന്നതിന്റെ ഭാഗമായാണു ഡബിൾ സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ പദ്ധതി നിർമാണത്തിനു തുടക്കം കുറിച്ചത്. മൈലാട്ടി– വിദ്യാനഗർ റൂട്ടിൽ നിലവിലുള്ള 110 കെവി ലൈൻ ‍ടവർ മാറ്റി പുതിയ ടവർ സ്ഥാപിച്ച് പുതിയ 110 കെവി, 220 കെവി വൈദ്യുതി ലൈൻ വലിക്കുന്നതാണ് പദ്ധതി. 12 കിലോമീറ്റർ ദൂരത്തിനിടെ 35 ടവർ ആണ് സ്ഥാപിക്കേണ്ടത്. 2019 ൽ 23 കോടിയോളം രൂപയാണ് ഇതിനു വകയിരുത്തിയിട്ടുള്ളത്.

12 ടവർ സ്ഥാപിക്കുന്നതിനുള്ള അടിത്തട്ട് കോൺക്രീറ്റ് മാത്രമാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്. 5 മീറ്റർ ആഴത്തിലാണ് ടവർ സ്ഥാപിക്കുന്നതിനുള്ള കുഴിയെടുക്കുന്നത്. 50 മീറ്റർ വരെ നീളമുള്ളതാണ് പുതിയ ടവർ.നിലവിലുള്ള വൈദ്യുത വിതരണം മുടങ്ങാൻ ഇടയാകാതെ പദ്ധതി പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്. അതിനു നിലവിലുള്ള ടവറിൽ നിന്ന് 5 മീറ്റർ അകലത്തിൽ 14 മീറ്റർ നീളമുള്ള തൂൺ സ്ഥാപിച്ച് ബൈപാസ് വഴി തൽക്കാലത്തേക്കു വൈദ്യുതി നൽകുന്നതിനാണു പദ്ധതി.

മാസങ്ങൾക്കു മുൻപ് ഇതിനുള്ള ശുപാർശ സമർപ്പിച്ചെങ്കിലും അനുമതി കിട്ടിയിട്ടില്ല. ഉപയോക്താക്കൾക്കു ദുരിതം ഇല്ലാതെ ഇങ്ങനെ 3 കിലോമീറ്റർ തോറും പണി തീർത്തു 12 കിലോമീറ്റർ നീളത്തിൽ ഡബിൾ സർക്യൂട്ട്– മൾട്ടി വോൾട്ടേജ് ലൈൻ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ബൈപാസ് വൈദ്യുതി നൽകുന്നതിനു അനുമതി കിട്ടാതെ ഇതു തുടങ്ങാൻ കഴിയില്ല.

“മൈലാട്ടി –വിദ്യാനഗഗർ 110 കെവി ലൈൻ ഡബിൾ സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ പദ്ധതിയും തുടർന്നു 220 കെവി സബ്സ്റ്റേഷനും ഉടൻ യാഥാർഥ്യമാകുന്നതിന് ആവശ്യമായ ഇടപെടൽ നടത്തും. പദ്ധതിയിലെ അനിശ്ചിതത്വം ശ്രദ്ധയിൽപ്പെട്ടില്ല. വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ നിരന്തരമായി അന്വേഷിക്കുന്നുണ്ട്, ഉദ്യോഗസ്ഥർ മുടക്കമില്ലാതെ കാര്യങ്ങൾ അറിയിക്കാറുമുണ്ട്.” – എൻ.എ.നെല്ലിക്കുന്ന് എംഎൽഎ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!