ഭർത്താവിനെ കൊന്നു കെട്ടിത്തൂക്കി; ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ

കുന്താപുരം ∙ ആത്മഹത്യയെന്നു കരുതിയ യുവാവിന്റെ മരണം ഭാര്യയും കൂട്ടാളികളും ചേർന്നു നടത്തിയ കൊലപാതകമെന്നു പൊലീസ്. സംഭവത്തിൽ മരിച്ചയാളുടെ ഭാര്യ അടക്കം 5 പേരെ അറസ്റ്റ് ചെയ്തു. കുന്താപുരം അമ്പാറു മൊഡുബഗെ വിവേക് നഗറിലെ നാഗരാജി(36)നെ വീടിനകത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ് ഇയാളുടെ ഭാര്യ ഭാര്യ മമത, മമതയുടെ സുഹൃത്തുക്കളായ ദിനകർ, കുമാർ, പ്രായപൂർത്തികാത്ത 2 കുട്ടികൾ എന്നിവരെ അറസ്റ്റ് ചെയ്തത്. ശിവമൊഗ്ഗ സ്വദേശിയായ നാഗരാജ് 10 വർഷം മുൻപാണ് മമതയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.
ഇവർക്ക് മൂന്നു മക്കളുണ്ട്. മദ്യത്തിന് അടിയമയായി വിഷാദത്തിലായ നാഗരാജ് തൂങ്ങി മരിച്ചെന്നാണ് ഭാര്യ മമത പൊലീസിനു മൊഴി നൽകിയിരുന്നത്. എന്നാൽ, നാഗരാജിന്റെ ശരീരത്തിൽ കണ്ട പാടുകളും മറ്റും സംശയം ഉയർത്തി. തുടർന്നു നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പൊലീസിൽ പരാതി നൽകി. ഒരാഴ്ച മുൻപ് നാഗരാജ് തന്നെ ഫോണിൽ വിളിച്ച് ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നെന്നും നാഗരത്ന പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നു മമതയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് നാഗരാജിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്നു വ്യക്തമായത്. മമതയുടെ കാമുകനും കൂട്ടാളികളും ചേർന്നാണു കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

