കുഞ്ഞിനെ ദത്തുനൽകിയ കേസ് എങ്ങോട്ട്, ഇന്നറിയാം

തിരുവനന്തപുരം:അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം നിയമപരമായ സാധ്യത എന്തെന്നതിന്റെ ആദ്യസൂചന തിങ്കളാഴ്ച അറിയാം. കേസിൽ സർക്കാർ നൽകിയ ഹർജി കുടുംബ കോടതി പരിഗണിക്കുന്നതോടെയാണിത്. ആന്ധ്രാപ്രദേശ് സ്വദേശികൾക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നൽകുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മാതാപിതാക്കളായ അനുപമയും അജിത്തും നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹർജിയിൽ പറയുന്നു. വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികൾക്കുതന്നെ ആയിരിക്കും.
നിർബന്ധപൂർവം കുഞ്ഞിനെ എടുത്തുമാറ്റിയെന്ന് അനുപമ പേരൂർക്കട പോലീസിൽ നൽകിയ പരാതിയിൽ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭർത്താവ് അരുൺ, അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശൻ, മുൻ കൗൺസിലർ അനിൽ കുമാർ എന്നിവർ മുൻകൂർ ജാമ്യഹർജി നൽകി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇത് 28-ന് പരിഗണിക്കും. ജയചന്ദ്രനടക്കം ആറുപേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ജയചന്ദ്രൻ ജാമ്യഹർജി നൽകിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹർജിയിലെ വാദം. ജാമ്യഹർജിയിൽ പേരൂർക്കട പോലീസിനോട് കോടതി റിപ്പോർട്ട് തേടി.
ഷിജുഖാനിൽനിന്നു വിശദീകരണം തേടി
വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനിൽനിന്ന് വനിത-ശിശുവികസന വകുപ്പ് ഡയറക്ടർ വിശദീകരണം തേടി. വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടതിന്റെ ഭാഗമായാണ് ഡയറക്ടർ ടി.വി. അനുപമ വിവരങ്ങൾ തേടിയത്. പൂജപ്പുരയിലെ ഓഫീസിൽ നേരിട്ടെത്തി ഷിജുഖാൻ വിവരങ്ങൾ നൽകി. ദത്ത് നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് ഷിജുഖാൻ മാധ്യമങ്ങളോടു പ്രതികരിച്ചു. മാതാപിതാക്കൾ അവകാശവുമായി വന്നശേഷവും ദത്ത് നടപടികൾ തുടർന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിലെ വിശദാംശങ്ങൾ തേടിയതായാണ് വിവരം.
കുഞ്ഞിനെക്കണ്ടു, ആന്ധ്രയിൽ
അനൂപ് ദാസ്
അമരാവതി(ആന്ധ്രാപ്രദേശ് ): അനുപമയുടേതാണെന്ന് അവകാശപ്പെടുന്ന കുഞ്ഞ് ആന്ധ്രാപ്രദേശിൽ സുഖമായിരിക്കുന്നു. തലസ്ഥാനമായ അമരാവതിക്കു സമീപത്തെ ജില്ലയിലാണ് കുട്ടിയുള്ളത്. മക്കളില്ലാത്ത അധ്യാപക ദമ്പതിമാർ ദത്തെടുത്ത കുട്ടിയെ മാതൃഭൂമി ന്യൂസ് സംഘം വീട്ടിലെത്തി കണ്ടു.
Mathrubhumi Malayalam News
കുഞ്ഞിനെ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് അനുപമ കേരളത്തിൽ നടത്തുന്ന സമരത്തെക്കുറിച്ച് ഇവർ അറിഞ്ഞിട്ടുണ്ട്. ”ആന്ധ്രയിലെ ശിശുക്ഷേമ സമിതിയും മാധ്യമങ്ങളും വഴിയാണ് വിവരങ്ങൾ അറിഞ്ഞത്, എല്ലാ നിയമ നടപടിയും പാലിച്ചാണ് ദത്തെടുത്തത്”- ദമ്പതിമാർ പറഞ്ഞു. ഇത്ര വിവാദമായ സംഭവമായതിനാൽ മാധ്യമങ്ങളോട് കൂടുതൽ ഒന്നും പറയുന്നില്ല. എല്ലാ കാര്യവും തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്ക് അറിയാമെന്നും ഇരുവരും വ്യക്തമാക്കി.
വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികൾ ഇല്ലാതിരുന്നതിനാൽ നാലുവർഷം മുന്പാണ് ഇവർ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നു. ”കേരളത്തിൽ ഏറെയും അറിവുള്ളവരല്ലേ, നല്ല ആളുകളല്ലേ, അതുകൊണ്ട് അവിടെനിന്ന് കുഞ്ഞിനെ കിട്ടിയപ്പോൾ വലിയ സന്തോഷമായിരുന്നു”- അധ്യാപകൻ പറഞ്ഞു. നിയമനടപടികൾ കൃത്യമായി പൂർത്തീകരിച്ചെന്നും കുഞ്ഞിനെ വളർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദമ്പതിമാർ പറഞ്ഞു.

