സ്വർണക്കടത്ത് കേസ് : സ്വപ്നയെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും

കൊച്ചി: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും, റമീസിനും ഇന്ന് വിദഗ്ധ പരിശോധന. സ്വപ്നക്ക് ആന്‍ജിയോഗ്രാം പരിശോധനയും, റമീസിന് എന്‍ഡോസ്കോപിയുമാണ് നടത്തുക. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ഡിസ്ചാര്‍ജ് തീരുമാനിക്കുക.
ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. റമീസിനെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, അരമണിക്കൂര്‍ വ്യത്യാസത്തില്‍ സ്വപ്ന സുരേഷിനു നെഞ്ചുവേദനയും കെ.ടി. റമീസിന്റെ വയറുവേദനയും അനുഭവപ്പെടുകയും ആശുപത്രിയിലാകുകയും ചെയ്തതിലെ ദുരൂഹത ജയില്‍ വകുപ്പ് പരിശോധിക്കുന്നു. സ്വപ്നയ്ക്കു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തി ഒരു ദിവസം തികയുംമുന്പേ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ദുരൂഹതയ്ക്കിടയാക്കുന്നത്. സ്വപ്നയെ പാര്‍പ്പിച്ച വനിതാ ജയിലിന്റെ സൂപ്രണ്ട്, റമീസിനെ പാര്‍പ്പിച്ച അതിസുരക്ഷാ ജയിലിന്റെ സൂപ്രണ്ട് എന്നിവരില്‍ നിന്നു വിശദീകരണം തേടി.

