രാജ്യസഭയിലെ സസ്പെന്ഷന് നടപടി; മാപ്പ് പറയില്ലെന്ന് ബിനോയ് വിശ്വം

രാജ്യസഭയിലെ സസ്പെൻഷൻ നടപടിയിൽ മാപ്പ് പറയില്ലെന്ന് ബനോയ് വിശ്വം എംപി. മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന കേന്ദ്ര നിലപാട് ബിനോയ് വിശ്വം എംപി തള്ളി. ട്വന്റിഫോറിന്റെ ‘എൻകൗണ്ടറി’ലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ( wont apologize says binoy viswam )
വർഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ച 12 രാജ്യസഭാ എം.പിമാർക്കാണ് സസ്പെൻഷൻ കിട്ടിയത്. എളമരം കരീം, ബിനോയ് വിശ്വം എന്നിവരുൾപ്പെടെയുള്ള എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെൻഷൻ തുടരും.
തൃണമൂൽ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെൻ, കോൺഗ്രസ് എം.പിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വർമ്മ, റിപുൻ ബോറ, രാജാമണി പട്ടേൽ, ശിവസേന എം.പിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി എന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് പത്തുപേർ. എംപിമാരുടെ മോശം പെരുമാറ്റത്തിലൂടെ സഭയുടെ അന്തസ്സിന് മങ്ങലേറ്റുവെന്നാണ് കണ്ടെത്തൽ.
എംപിമാരുടെ പെരുമാറ്റത്തിൽ സഭാ ശക്തമായി അപലപിക്കുന്നു. സഭാ നിയമങ്ങളുടെ പൂർണമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. സഭയുടെ പ്രവർത്തനങ്ങൾ മനഃപൂർവം തടസപ്പെടുത്താൻ ശ്രമിച്ചെന്നും സസ്പെൻഷൻ നോട്ടീസിൽ പറയുന്നു. ‘സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള മനഃപൂർവമായ ആക്രമണം സഭയുടെ അന്തസ്സ് കുറയ്ക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ കാരണങ്ങളാൽ, രാജ്യസഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 256 പ്രകാരം അംഗങ്ങളെ 255ാമത് സെഷന്റെ ശേഷിക്കുന്ന സമയത്തേക്ക് സഭയുടെ സേവനത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നു’ നോട്ടിസിൽ പറയുന്നു.

