സന്ദീപ് വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വേണം, അന്വേഷണ സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും

പത്തനംതിട്ട: പെരിങ്ങര സന്ദീപ് വധക്കേസിലെ (sandeep murder case) പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ സമർപ്പിച്ചാൽ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പ്രതികളുടെ അറസ്റ്റിന് പിന്നാലെ ആദ്യം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ പൊലീസ് എഫ്ഐആറിൽ (FIR) പ്രതികൾ ബിജെപി (BJP) പ്രവർത്തകരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്ക് സന്ദീപിനോടുള്ള മുൻ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം നിർവഹിച്ചതെന്നും എഫ്ആആറില് പറയുന്നു. സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയടക്കം പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എഫ്ഐആറിലെ മാറ്റം. പ്രതികൾ ബിജെപി പ്രവർത്തകാരാണെന്ന് രേഖപ്പെടുത്തിയതോടെ പെരിങ്ങര കൊലപാതകം വീണ്ടും സംസ്ഥാന തലത്തിൽ ചർച്ചയാകാനാണ് സാധ്യത.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്റെ നെഞ്ചിൽ ഒമ്പത് വെട്ടേറ്റു. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേർ പിടിയിലായി. ഇന്ന് അഞ്ചാമനെയും പിടികൂടിയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ജിഷ്ണു രഘു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ

