ഞെട്ടിയെഴുന്നേറ്റ് കരയുന്ന കുട്ടികള്‍, ഭയം മാറാതെ മുതിര്‍ന്നവര്‍; നടുക്കത്തില്‍ പോത്തന്‍കോട്

പോത്തൻകോട് : പട്ടാപ്പകൽ ഒരാളെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയതിനു സാക്ഷികളാകേണ്ടിവന്നതിന്റെ നടുക്കത്തിലാണിപ്പോഴും കല്ലൂർ ഗ്രാമം.
തികച്ചും ശാന്തമായ ഗ്രാമത്തിൽ ഇത്തരത്തിലൊരു ആക്രമണവും കൊലപാതകവും ആദ്യമാണ്. കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരെയെല്ലാം വാൾകാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് കൃത്യം നടത്തിയത്.
ശനിയാഴ്ച തോന്നയ്ക്കൽ ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ കല്ലൂരിലെ സജീവിന്റെ വീടിനുള്ളിലാണ് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഒളിവിൽക്കഴിഞ്ഞിരുന്ന കല്ലൂർ പാണൻവിളയിലെ പണയിൽ നിന്ന് അക്രമികളെക്കണ്ട് രക്ഷപ്പെടാനാണ് സുധീഷ്, സജീവിന്റെ വീട്ടിലേയ്ക്ക് ഓടിക്കയറിയത്. ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്ന് കുട്ടികളുള്ള വീടിനുള്ളിലിട്ടാണ് സുധീഷിനെ വെട്ടിയത്. ചോരയിൽ കുളിച്ചു കിടക്കുന്ന സുധീഷിനെ കണ്ട കുട്ടികളുടെ കണ്ണുകളിൽനിന്ന് ഇനിയും ഭീതിയൊഴിഞ്ഞിട്ടില്ല.
സുധീഷിനെ അന്വേഷിച്ച് പ്രദേശത്തെ നാലു വീടുകളിലാണ് അക്രമികളെത്തിയത്. ഈ വീടുകളുടെയെല്ലാം ജനാലകൾ തല്ലിപ്പൊളിക്കുകയും സ്ത്രീകളെയുൾപ്പെടെ വാൾകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമികളെത്തിയ വീടുകളിലെല്ലാം കുട്ടികളുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ മനസ്സിൽ വലിയ ആഘാതമാണ് ഈ സംഭവമുണ്ടാക്കിയിട്ടുള്ളതെന്ന് രക്ഷിതാക്കൾ പറയുന്നു. അക്രമംകണ്ട കുഞ്ഞുങ്ങളാരും ശനിയാഴ്ച രാത്രിയിൽ ഉറങ്ങിയിട്ടില്ല.
ഉറങ്ങിത്തുടങ്ങുന്ന കുട്ടികൾ ഇടയ്ക്കിടെ ഉണർന്ന് നിലവിളിച്ചു. എന്തുചെയ്യണമെന്നറിയാതെയാണ് പല രക്ഷിതാക്കളും നേരം വെളുപ്പിച്ചത്. സംഭവം കണ്ട മുതിർന്നവരെയും പേടി വിട്ടൊഴിഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞിട്ടില്ലെന്ന് മുതിർന്നവരും പറയുന്നു. പ്രദേശത്ത് ശനിയാഴ്ച വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നെങ്കിലും ആളുകളുടെ ഭയമകറ്റാനായില്ല.

