വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവർന്ന കേസിൽ നാലുപേർ പിടിയിൽ

ഈറോഡ്: ഈറോഡിൽ പട്ടാപ്പകൽ വ്യാപാരിയെ കാറിൽ കടത്തിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി 15ലക്ഷം കവർന്ന ഏഴംഗസംഘത്തിലെ നാലുപേർ പോലിസ് പിടിയിലായി. മറ്റ് മൂന്നു പേർക്കായി തിരച്ചിൽ തുടരുന്നു. ഈറോഡ് കരിങ്കൽപാളയം രാജഗോപാൽ തോട്ടത്തിൽ താമസിക്കുന്ന വിജയകുമാർ (41), കലൻജർ നഗറിൽ താമസിക്കുന്ന ധർമരാജ് (37), കരിങ്കൽപാളയം ചിന്നമാരിയമ്മൻകോവിൽവീഥിയിൽ താമസിക്കുന്ന രാജ (42), നാമക്കൽ ജില്ലയിലെ വെപ്പടയിൽ താമസിക്കുന്ന ഗൗരിശങ്കർ (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25-ാം തീയതി ഈറോഡ് കരിങ്കൽപാളയം കുയിലംതോപ്പ് മൂന്നാമത് വീഥിയിൽ താമസിക്കുന്നതും ഈറോഡ് കരിങ്കൽപ്പാളയത്ത് ജൗളിക്കട നടത്തിവരുന്നതുമായ ശിവസുബ്രഹ്മണ്യത്തെയാണ് തട്ടിക്കൊണ്ടുപോയി പണം കവർന്നത്. ഈറോഡ് നഗരത്തിലെ വി.ഒ.സി. പാർക്കിൽ രാവിലെ പതിവായുള്ള നടത്തംകഴിഞ്ഞ് ശിവസുബ്രമണ്യം വെളിയിൽ വന്നപ്പോൾ കാറിലെത്തിയ സംഘം ബലമായിപിടിച്ച് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. 15 ലക്ഷം രൂപ തരണം, ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ശിവസുബ്രഹ്മണ്യവുമായി ഈറോഡ്, നാമക്കൽ ഭാഗങ്ങളിൽ ചുറ്റക്കൊണ്ടിരുന്നു. ഭീഷണിയിൽഭയന്ന ശിവസുബ്രഹ്മണ്യം തന്റെ സുഹൃത്ത് കണ്ണനുമായി ബന്ധപ്പെട്ട് സംഭവം അറിയിച്ചു. കണ്ണൻ അടുത്തദിവസം പണവുമായി ഈറോഡ് ജില്ലയിലെ അന്തിയൂർ സർക്കാർ ആശുപത്രിക്ക് സമീപമെത്തി പണം കൈമാറി. തുടർന്ന്, കവർച്ചസംഘം ഇരുവരെയും അവിടെനിന്ന് പെരുന്തുറൈയിൽ കൊണ്ടുവന്ന് ഇറക്കിവിട്ടു. വിവരം വെളിയിൽപ്പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഈ വിവരം ഇരുവരും ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ, കവർച്ചക്കാർ വീണ്ടും ഫോണിൽവിളിച്ച് പലവട്ടം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് ഈറോഡ് വീരപ്പൻസത്രം പോലീസിൽ പരാതി നൽകുകയായിരുന്നു. വിവരമറിഞ്ഞ ജില്ലാ പോലിസ് സൂപ്രണ്ട് ശശിമോഹൻ കവർച്ചക്കാരെ പിടികൂടാനായി പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചു. പോലിസ് കഴിഞ്ഞദിവസങ്ങളിൽ ഇവർ സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി.ക്യാമറകൾ നിരീക്ഷിച്ചു. ഈറോഡിനടുത്തുള്ള പള്ളിപ്പാളയത്തിൽ ഇവരുള്ളതായി വിവരംലഭിച്ച പോലിസ് രഹസ്യകേന്ദ്രത്തിൽനിന്ന് സംഘത്തിലെ നാലുപേരെ പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് രണ്ടുലക്ഷംരൂപ, ഒരു കാർ, മൂന്ന് ഇരുചക്രവാഹനം എന്നിവ പിടികൂടിയിട്ടുണ്ട്. ഇവരെ പോലിസ് കുടുതൽ ചോദ്യംചെയ്തുവരുന്നു.

