സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്: മുൻ ചീഫ് എയർപോർട്ട് ഓഫീസറുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം:സ്ത്രീപീഡന കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ മുൻ ചീഫ് എയർപോർട്ട് ഓഫീസർ ഗിരി മധുസൂദന റാവുവിന്റെ അറസ്റ്റ് തുമ്പ പോലീസ് രേഖപ്പെടുത്തി.
ഇദ്ദേഹം ഫ്ളാറ്റിൽ വിളിച്ചുവരുത്തി ഉപദ്രവിച്ചതായി സഹപ്രവർത്തകയാണ് പോലീസിൽ പരാതി നൽകിയത്. കേസിൽ ഹൈക്കോടതി ജാമ്യമനുവദിച്ച ശേഷം അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ മധുസൂദന റാവുവിനോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം വ്യാഴാഴ്ച തുമ്പ പോലീസ് സ്റ്റേഷനിലെത്തിയത്.
സി.ഐ. ആർ.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തു. മധുസൂദന റാവുവിന്റെ മൊബൈൽ ഫോൺ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസിനു കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതി നിർദേശപ്രകാരം റാവുവിനെ ജാമ്യത്തിൽ വിട്ടു.
എയർപോർട്ട് ഡയറക്ടർക്കു തുല്യമായ പദവിയിലാണ് റാവു ജോലിചെയ്തിരുന്നത്. സെക്കന്ദരാബാദ് എയർപോർട്ട് ഡയറക്ടറായി വിരമിച്ചയാളാണ്. നേരത്തേ യുവതിയുടെ വൈദ്യപരിശോധനയും മൊഴിയെടുക്കലും പോലീസ് പൂർത്തിയാക്കിയിരുന്നു.

