പുതിയ പാർലമെന്റ് മന്ദിരത്തിന് ഇനിയും ചെലവേറും; അധികം വേണ്ടത് 282 കോടി

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന് ഇനിയും ചെലവേറും. 282 കോടി രൂപ അധികമായി വേണ്ടിവരുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബജറ്റിട്ടതിനേക്കാൾ 29 ശതമാനം കൂടുതൽ ചെലവ് വരുമെന്നാണു കണക്കുകൾ പറയുന്നത്. 2020 ഡിസംബറിലെ ശിലാസ്ഥാപന ചടങ്ങിനുശേഷമാണ് വർധനയുണ്ടായത്.
പദ്ധതിക്കു നേരത്തേ കണക്കുകൂട്ടിയിരുന്നത് 977 കോടിയായിരുന്നു. ഇതിൽ 29 ശതമാനം വർധനയുണ്ടായതോടെ 282 കോടിയുടെ അധികചെലവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കണക്കുപ്രകാരം 1,259 കോടി രൂപ ആവശ്യമാണ്. നിർമാണം ഏറ്റെടുത്ത ടാറ്റ പ്രൊജക്ട്സ് പദ്ധതിയുടെ 40 ശതമാനം പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങളൊന്നും ബാധിക്കാത്ത വിധത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്.
20,000 കോടി രൂപയിലേറെ മുതൽമുടക്കുള്ള പദ്ധതിയാണ് സെൻട്രൽ വിസ്ത. 10 മന്ദിരം, അതിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത. അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്ററുകളും ലാൻഡ്സ്കേപ് ലോൺസും എല്ലാം ഉൾപ്പെടുന്ന സംവിധാനമാണിത്. നിലവിലെ പാർലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണു പുതിയ മന്ദിരവും. ഉയരവും തുല്യമാണ്.

