ക്ഷാമം രൂക്ഷം, ഇന്ത്യയുടെ സഹായധനം തേടി ശ്രീലങ്ക; ശ്രീലങ്കൻ പ്രസിഡന്റിന്റെ രാജിതേടി ജനം തെരുവിൽ

കൊളംബോ: ക്ഷാമം രൂക്ഷമായി ജനം തെരുവിലിറങ്ങിയതോടെ ഇന്ത്യയോട് സഹായം തേടി ശ്രീലങ്ക. ഇന്ത്യ നൽകാമെന്ന് സമ്മതിച്ച 7585 കോടിയുടെ വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി ഈയാഴ്ച ചർച്ച നടത്തും. ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള മാർഗരേഖയും ഇരുവരും പങ്കുവെക്കും. ഇതിനകം ഇന്ധനം വാങ്ങുന്നതിനായി 3793 കോടി രൂപയും നാണയകൈമാറ്റത്തിനായി 3035 കോടി രൂപയും ഇന്ത്യ ശ്രീലങ്കയ്ക്കു നൽകിയിട്ടുണ്ട്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറെയും സന്ദർശിച്ച ബേസിൽ രാജപക്സെ, ശ്രീലങ്കയ്ക്കു നൽകിവരുന്ന സാമ്പത്തികസഹായങ്ങൾക്കു നന്ദിയറിയിച്ചിരുന്നു.

