KSDLIVENEWS

Real news for everyone

യുപിയിൽ മദ്രസകളിൽ ദേശീയഗാനം; പിന്നാലെ പുതിയ മദ്രസകൾക്കുള്ള ഗ്രാന്റ് നിർത്തലാക്കി

SHARE THIS ON

ല‌ക്‌നൗ ∙ ഉത്തർപ്രദേശില്‍ മദ്രസകൾക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് യോഗി ആദിത്യനാഥ് സർക്കാരിന്റെ പരിഷ്കാരം. പുതിയ മദ്രസകളെയാണ് സംസ്ഥാന സർക്കാരിന്റെ ഗ്രാന്റിൽനിന്ന് ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ശുപാർശ അംഗീകരിച്ചത്.

ഉത്തർപ്രദേശ് സർക്കാരിന്റെ കഴിഞ്ഞ വാർഷിക ബജറ്റിൽ മദ്രസ നവീകരണത്തിനായി 479 കോടി രൂപയാണ് വകയിരുത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 16,461 മദ്രസകളാണ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ഇതിൽ നിലവിൽ 560 മദ്രസകൾക്കാണ് സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 20 ലക്ഷത്തോളം വിദ്യാർഥികളാണ് മദ്രസകളിൽ പഠിക്കുന്നത്.

സംസ്ഥാനത്തെ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ മദ്രസകൾക്ക് ഗ്രാൻറ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനവും നടപ്പാക്കുന്നത്. ഉത്തർപ്രദേശിലെ ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

മദ്രസ വിദ്യാർഥികളിൽ രാജ്യസ്നേഹം വളർത്തുന്നതിനാണ് നടപടിയെന്നായിരുന്നു അൻസാരിയുടെ വിശദീകരണം. മദ്രസ വിദ്യാഭ്യാസം ന്യൂനപക്ഷങ്ങൾക്ക് അവഗണിക്കാനാകാത്തതാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി, അതിനു മുന്നോടിയായി ദേശീയ ഗാനം ആലപിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് സാമൂഹിക മൂല്യങ്ങളെക്കുറിച്ചും അവബോധമുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!