KSDLIVENEWS

Real news for everyone

പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുസ്ലിം സംഘടനകള്‍; ജമാഅത്തെ ഇസ്ലാമിക്കും വിമര്‍ശനം

SHARE THIS ON

കോഴിക്കോട്: പ്രവാചക നിന്ദക്കെതിരെ (prophet remark row) കോഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ പ്രഖ്യാപിച്ച പ്രക്ഷോഭത്തിനെച്ചൊല്ലി മുസ്ലിം സംഘടനകളില്‍ (Muslim Organisations) വിവാദം. സംഘടനകളോട് ആലോചിക്കാതെ അവരുടെ പേര് ചേര്‍ത്ത് പ്രചാരണം നടത്തിയെന്നാണ് ആരോപണം. പോപ്പുലര്‍ ഫ്രണ്ടാണ് മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ പിന്നിലെന്നും മറ്റ് സംഘടനകളുടെ പേരില്‍ വ്യാജമായ അറിയിപ്പ് നല്‍കുകയാണെന്നുമാണ് ഉയര്‍ന്ന ആരോപണം. ഇതോടെ രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ലെന്ന് പരസ്യനിലപാടുമായി മുസ്ലിം ലീഗ്, സമസ്ത, മുജാഹിദ് സംഘടനകള്‍ രംഗത്തുവന്നു.

പ്രക്ഷോഭത്തിന് സമൂഹമാധ്യമങ്ങളില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ വലിയ പ്രചാരണം നല്‍കിയിരുന്നുവെങ്കിലും അവസാന നിമിഷം അവരും പിന്‍മാറി. പോപ്പലുര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും മാത്രമായി പ്രക്ഷോഭം ചുരുങ്ങിയെങ്കിലും അതെക്കുറിച്ചുള്ള വിവാദം മുസ്ലിം സംഘടനകളില്‍ അവസാനിച്ചിട്ടില്ല.


പ്രാവചക നിന്ദയുടെ പേരില്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച്‌ സംഘടിപ്പിച്ചത് മുഖം മൂടി ധരിച്ച വ്യാജ സംഘമാണെന്ന് SKSSF നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മറ്റ് മുസ്ലിം സംഘടനകള്‍ പിന്‍മാറിയ പ്രക്ഷോഭത്തില്‍ ഒരു ടീം അവസാന നിമിഷം വരെ ഒപ്പം നിന്നുവെന്നും സത്താര്‍ വിമര്‍ശിക്കുന്നു. നിഗൂഢ സംഘത്തിനൊപ്പം ഇപ്പോള്‍ ഉറച്ച്‌ നില്‍ക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് മാത്രമാണ്. ആരാണ് ഈ നാടകത്തിന് പിന്നിലെന്ന് ഇപ്പോള്‍ വ്യക്തമായെന്നും സത്താര്‍ പന്തല്ലൂര്‍ വ്യക്തമാക്കുന്നു.

മറ്റ് സംഘടനകള്‍ പിന്‍മാറിയപ്പോള്‍ ഒരു ടീം ഉറച്ചുനിന്നുവെന്ന സത്താറിന്റെ വിമര്‍ശനം ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചാണെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ടിന് പിന്നില്‍ നിന്ന് പരാമവധി മൂര്‍ച്ച കൂട്ടിയെന്നും അവാസാനം പിന്‍മാറിയെന്നും സത്താര്‍ പന്തല്ലൂര്‍ പരിഹസിക്കുന്നുണ്ട്.

‘സോഷ്യല്‍ മീഡിയ ഹര്‍ത്താലും കര്‍ണാടകയിലെ കോടതി വിധിക്കെതിരെ നടത്തിയ ബന്ദും കുറേ ഉടമയില്ലാത്ത പ്രതിഷേധങ്ങളും ഇത്തരക്കാരുടെ സ്ഥിരം പരിപാടിയാണ്. വിജയിച്ചാല്‍ നമ്മളാണ് അതിന്റെ പിന്നിലെന്ന് അണികളെ പഠിപ്പിക്കും. കുഴപ്പമായാല്‍ ഒന്നു മറിയാത്തവരെപ്പോലെ മാറി നില്‍ക്കും. ഏതായാലും സ്വയം അജണ്ട നിര്‍മ്മിച്ച്‌ അത് മറ്റുള്ളവരുടെ തലയില്‍ വെച്ച്‌ ഗ്രൗണ്ടിലിറക്കാനുള്ള ഗൂഢപദ്ധതി തിരിച്ചറിഞ്ഞ സമുദായ നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍’. ഇതാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള സത്താറിന്റെ വിമര്‍ശനം.

തീവ്രവാദ സംഘടനകള്‍ക്കൊപ്പം നിന്ന് പ്രക്ഷോഭത്തിന് ഇല്ലെന്ന് സമസ്ത യുവജന സംഘടനാ നേതാവ് നാസര്‍ ഫൈസി കൂടത്തായി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രവാചക നിന്ദക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ വഴിമാറരുതെന്ന് കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും വ്യക്തമാക്കി.

സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച്‌ മുസ്ലിം സംഘടനകള്‍ ഒരുമിച്ച്‌ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് പറഞ്ഞ് ആവേശ കമ്മിറ്റിക്കാര്‍ പ്രഖ്യാപിച്ച പരിപാടിയില്‍ നിന്നും പ്രബല സംഘടനകളെല്ലാം വിട്ട് നിന്നു. പ്രവാചക നിന്ദക്കെതിരെ നടത്തുന്ന പ്രതിഷേധം മറ്റൊരു പ്രവാചക നിന്ദയാവരുതെന്നത് മാത്രമാണ് ഇതിന്റെ കാരണം. മുഖംമൂടി ധരിച്ച, വ്യാജ ഇ-മെയ്ല്‍ വിലാസത്തിലൂടെ വന്ന് മുസ്ലിംകളെ സംഘടപ്പിക്കുന്ന ഈ നിഗൂഢ സംഘത്തോടൊപ്പം ഇപ്പോള്‍ ഉറച്ച്‌ നില്‍ക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് മാത്രമാണ്. അപ്പോള്‍ തന്നെ ആരാണ് ഈ നാടകത്തിന് പിന്നിലെന്ന് ഏകദേശം എല്ലാവര്‍ക്കുമറിയാം. പിന്നെ ഇവര്‍ക്ക് പിന്നില്‍ നിന്ന് പരമാവധി മൂര്‍ച്ച കൂട്ടുന്ന മറ്റൊരു ടീം ഇന്നലെ വൈകി അവസാന നിമിഷം പിന്‍മാറി. അതിനവര്‍ പണ്ടേ മിടുക്കരുമാണ്. സോഷ്യല്‍ മീഡിയ ഹര്‍ത്താലും കര്‍ണാടകയിലെ കോടതി വിധിക്കെതിരെ നടത്തിയ ബന്ദും കുറേ ഉടമയില്ലാത്ത പ്രതിഷേധങ്ങളും ഇത്തരക്കാരുടെ സ്ഥിരം പരിപാടിയാണ്. വിജയിച്ചാല്‍ നമ്മളാണ് അതിന്റെ പിന്നിലെന്ന് അണികളെ പഠിപ്പിക്കും. കുഴപ്പമായാല്‍ ഒന്നുമറിയാത്തവരെപ്പോലെ മാറി നില്‍ക്കും. ഏതായാലും സ്വയം അജണ്ട നിര്‍മ്മിച്ച്‌ അത് മറ്റുള്ളവരുടെ തലയില്‍ വെച്ച്‌ ഗ്രൗണ്ടിലിറക്കാനുള്ള ഗൂഢപദ്ധതി തിരിച്ചറിഞ്ഞ സമുദായ നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍. പ്രവാചകനെ അവഹേളിക്കാനും നിന്ദിക്കാനുമുള്ള ശ്രമം. പുതിയ സംഭവമല്ല. അതിന് പ്രവചക ജീവിതകാലത്തോളം പഴക്കമുണ്ട്. അത് അന്ത്യനാള്‍ വരെ തുടരുകയും ചെയ്യും. പക്ഷെ വിശ്വാസികള്‍ ഈ വെല്ലുവിളികളെ അവസരമാക്കി മാറ്റും. പ്രവാചകന്റെ വിശുദ്ധ ജീവിതം പഠിക്കാനും പ്രചരിപ്പിക്കാനും ചര്യകള്‍ പിന്തുടരാനും ഇത്തരം സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താം. വികാരമല്ല; വിചാരമാണ് പ്രവാചകന്റെ വഴി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!