60 വര്‍ഷത്തിനിടെ ഏറ്റവും കനത്ത മഴ; വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയത്തില്‍ 31 മരണം

ഗുവാഹത്തി: 60 വര്‍ഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയില്‍ അസമിലും മേഘാലയയിലുമായി 31 മരണം. ഒരു ലക്ഷത്തോളം ആളുകളെ ക്യാമ്ബിലേക്ക് മാറ്റി പാര്‍പ്പിച്ചു. 19 ലക്ഷം ആളുകളാണ് ദുരന്തബാധിതര്‍. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സങ്കമ അറിയിച്ചു.
അസമില്‍ കനത്ത മഴയില്‍ 3000ത്തോളം ഗ്രാമങ്ങളും 43, 000 ഹെക്ടര്‍ കൃഷിനിലങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ 12ഉം മേഘാലയയില്‍ 19ഉം പേരാണ് ആകെ മരിച്ചത്. ഗുവഹത്തിയിലും സില്‍ചറിലും പെട്ടുപോയവരെ രക്ഷപെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ പാതകളില്‍ പലയിടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. അസമില്‍ എന്‍.എച്ച് 6ലെ ഗര്‍ത്തത്തില്‍ വ്യാഴാഴ്ച ട്രക്ക് മറിഞ്ഞുവീണതോടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.
ത്രിപുരയില്‍ ആറ് മണിക്കൂറില്‍ 145 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. അരുണാചല്‍ പ്രദേശില്‍ സുബന്‍ശ്രീ നദിയിലെ വെള്ളപൊക്കത്തില്‍ ജലവൈദ്യുത പദ്ധതിക്കായി പണിനടക്കുകയായിരുന്ന അണക്കെട്ട് മുങ്ങി.

