അന്ത്യശാസനം തള്ളി, ഉദ്ധവിനെ വെല്ലുവിളിച്ച് ഷിന്‍ഡെ: ശിവസേനയില്‍ പോര് മുറുകുന്നു

മുംബൈ∙ മഹാരാഷ്ട്രയില്‍ ശിവസേനയിലെ തമ്മിലടി കൂടുതല്‍ രൂക്ഷമാകുന്നു. വൈകിട്ട് അഞ്ച് മണിക്ക് ഔദ്യോഗിക വസതിയില്‍ യോഗത്തിനെത്തണമെന്ന് എംഎല്‍എമാര്‍ക്ക് അന്ത്യശാസനം നല്‍കിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നേരിട്ട് വെല്ലുവിളിച്ച് വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ രംഗത്തെത്തി.
ശിവസേന നിയമസഭാകക്ഷിയുടെ മുഖ്യപ്രതിനിധിയായി തനിക്കൊപ്പമുള്ള ഭരത് ഗോഗവാലെയെ നിയമിച്ചതായി ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു. ഇന്നത്തെ യോഗത്തിനെത്താന്‍ എംഎല്‍എമാര്‍ക്ക് സുനില്‍ പ്രഭു നല്‍കിയ നിര്‍ദേശം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഷിന്‍ഡെയുടെ ട്വീറ്റില്‍ പറയുന്നു.
വിമതനീക്കവുമായി ശിവസേനാ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലായത്. ഷിന്‍ഡെയും കൂട്ടരും പിന്നീട് ഗുവാഹത്തിയിലേക്കു മാറി. ശിവസേനയിലെ 40 എംഎല്‍എമാരുടെയും ആറ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നു ഷിൻഡെ അവകാശപ്പെട്ടു.
വിമത ക്യാംപില്‍നിന്ന് തിരിച്ചെത്തിയ മൂന്ന് പേരടക്കം എല്ലാ എംഎൽഎമാരെയും ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റി. കഴിഞ്ഞദിവസത്തെ നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരുവിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണു പുതിയ നീക്കം ഉണ്ടായത്.

