KSDLIVENEWS

Real news for everyone

കാണാതായ പോക്‌സോ കേസ് അതിജീവിതയെ ഗുരുവായൂരില്‍ കണ്ടെത്തി; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

SHARE THIS ON

“പാലക്കാട്: പാലക്കാടുനിന്ന് കാണാതായ പോക്‌സോ കേസ് അതിജീവിതയെ കണ്ടെത്തി. ഗുരുവായൂരില്‍നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊഴിമാറ്റിക്കലിന്റെ ഭാഗമായാണ് കുട്ടിയെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

പാലക്കാടുനിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അടുത്തബന്ധുക്കള്‍ തന്നെയാണ് പോക്‌സോ കേസിലെ പ്രതികള്‍. ഒരുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കുകയാണ്.
മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും ഭയമാണെന്നും നേരത്തെ കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണച്ചുമതല മുത്തശ്ശി ഉള്‍പ്പെടെയുള്ളവരെ ഏല്‍പിക്കുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂല നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ കുട്ടിയുടെ സംരക്ഷണച്ചുമതല മാതാപിതാക്കള്‍ക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല.

മാതാപിതാക്കളുടെ അടുത്ത ബന്ധുവാണ് പ്രധാനപ്രതി. ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. പലപ്പോഴും മാതാപിതാക്കള്‍ നേരിട്ടെത്തിയാണ്, കുട്ടിയെ സംരക്ഷിച്ചിരുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നതെന്നും ആരോപണവുമുണ്ട്. വിചാരണ ആരംഭിക്കാനിരിക്കേ പോലും കുട്ടിയുടെ മൊഴിമാറ്റാനുള്ള ശ്രമം നടന്നിരുന്നു. കുട്ടിയെ പാലക്കാട്ടുനിന്ന്

“തട്ടിക്കൊണ്ടുപോയപ്പോള്‍ മാതാപിതാക്കള്‍ അടക്കുള്ളവര്‍ ഉപദ്രവിച്ചിരുന്നെന്നും ബലംപ്രയോഗിച്ചിരുന്നെന്നും ദൃക്‌സാക്ഷികള്‍ അടക്കം മൊഴി നല്‍കിയിരുന്നു.

കാണാതായതിന് പിന്നാലെ, കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ആയിരിക്കുമെന്ന് സംരക്ഷണചുമതല വഹിച്ചിരുന്ന ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കാരണം, കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. കുട്ടിയെ ഞായറാഴ്ചയാണ് കാണാതായത്. കടത്തിക്കൊണ്ടു പോയ സമയത്ത് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് സംരക്ഷണച്ചുമതലയിലുണ്ടായിരുന്നവര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വിശദപരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. കേസിലെ കുട്ടിയുടെ മൊഴിമാറ്റാനുള്ള നീക്കമായിരുന്നു ഇവര്‍ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!