അലമുറയിട്ടു കരഞ്ഞ് അർപിത; കാറിൽനിന്ന് പൊക്കിയെടുത്ത് വീൽചെയറിലിരുത്തി ഇഡി

കൊൽക്കത്ത ∙ കോടതി നിർദേശപ്രകാരമുള്ള പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ അലമുറയിട്ടുകരഞ്ഞ് നടി അർപിത മുഖർജി. ബംഗാൾ വിദ്യാഭ്യാസ വകുപ്പിലെ തൊഴിൽ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്താണ് അർപിത. ഇതേ കേസിൽ അർപിതയും ഇഡിയുടെ കസ്റ്റഡിയിലാണ്.
48 മണിക്കൂർ കൂടുമ്പോൾ അർപിതയുടെ ആരോഗ്യനില ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കണമെന്നാണു കോടതി നിർദേശം. ഇതുപ്രകാരം കാറിൽ കയറ്റി എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊൽക്കത്തയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു നടിയുടെ ഭാവമാറ്റം ഉദ്യോഗസ്ഥരും നാട്ടുകാരും കണ്ടത്. കാറിൽനിന്നു പുറത്തിറങ്ങാൻ മടികാണിച്ച നടി, നിലവിളിക്കുകയും പ്രതിഷേധിക്കുകയും താൻ വരുന്നില്ലെന്നു വാശിപിടിക്കുകയും ചെയ്തു.
പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പൊക്കിയെടുത്താണ് അർപിതയെ കാറിൽനിന്ന് പുറത്തിറക്കി ജോക്കയിലെ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കിയപ്പോൾ അർപിത നിലത്തിരുന്നും പ്രതിഷേധിച്ചു. കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നടി ചെവിക്കൊണ്ടില്ല. പിന്നീട്, വീൽചെയറിൽ ബലമായി പിടിച്ചിരുത്തിയാണു കൊണ്ടുപോയത്. അപ്പോഴും നടി ഉറക്കെ കരയുന്നുണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

