ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി, നേടിയത് 528 വോട്ട്; കർഷകപുത്രന്’ ചരിത്ര നിയോഗം

ന്യൂഡൽഹി ∙ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടു. പതിനാലാമത് ഉപരാഷ്ട്രപതിയാണ്. പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് അൽവയെ തോൽപ്പിച്ചാണു, ബംഗാൾ ഗവർണറായിരുന്ന ധൻകറിന്റെ വിജയം. 780 എംപിമാരിൽ 725 പേരാണ് വോട്ട് ചെയ്തത്. ധൻകർ 528 വോട്ട് നേടി. അൽവയ്ക്ക് 182 വോട്ട്. 15 വോട്ട് അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്.
രാവിലെ പത്തിനാരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 വരെ തുടർന്നു. പിന്നാലെ വോട്ടെണ്ണലും ആരംഭിച്ചു. അസുഖബാധിതരായതിനാൽ 2 ബിജെപി എംപിമാർ വോട്ട് ചെയ്തില്ല. സണ്ണി ഡിയോൾ, സഞ്ജയ് ദോത്രെ എന്നിവരാണു വോട്ട് ചെയ്യാതിരുന്നത്. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ 2 എംപിമാർ മാത്രമാണു വോട്ട് ചെയ്തത്. 34 എംപിമാർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. വിമത എംപിമാരായ ശിശിർ അധികാരി, ദിബേന്ദു അധികാരി എന്നിവരാണു വോട്ട് ചെയ്തത്.

