KSDLIVENEWS

Real news for everyone

അല്‍ഖാഇദ ബന്ധമാരോപിച്ച്‌ അസമില്‍ മൂന്നാമത്തെ മദ്രസയും പൊളിച്ചുനീക്കി

SHARE THIS ON

ഗുവാഹതി: അല്‍ഖാഇദ ബന്ധമാരോപിച്ച്‌ മൂന്നാമത്തെ മദ്രസയും അസം സര്‍ക്കാര്‍ പൊളിച്ചുനീക്കി. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ അഞ്ചുപേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ബൊംഗൈഗാവിലെ മദ്രസയാണ് രാവിലെ ജെസിബി ഉപയോഗിച്ചു പൊളിച്ചുനീക്കിയത്. മദ്രസയിലെ സാധനങ്ങളെല്ലാം പ്രദേശവാസികളുടെ സഹായത്തോടെ മദ്രസാ കമ്മിറ്റി ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു.

മദ്രസാ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ല നിര്‍മിച്ചതെന്നും അതുകൊണ്ട് മനുഷ്യവാസത്തിന് യോഗ്യമല്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെന്ന് എസ്പി സ്വപ്‌നനീല്‍ ദേഖയെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അല്‍ഖാഇദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ വ്യക്തിയുമായി ഗോപാല്‍പുര പൊലീസ് ഇന്നലെ ഇവിടെ റെയ്ഡ് നടത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് മദ്രസ പൊളിച്ചുനീക്കിയതെന്നും എസ്.പി പറഞ്ഞു.

അസമില്‍ തീവ്രവാദ ബന്ധമാരോപിച്ച്‌ പൊളിച്ചുനീക്കുന്ന മൂന്നാമത്തെ മദ്രസയാണിത്. ബര്‍പേട്ട ജില്ലയിലെ ഒരു മദ്രസയും തിങ്കളാഴ്ച അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. മദ്രസാ കെട്ടിടം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് പൊളിച്ചുനീക്കിയത്. അല്‍ഖാഇദ ബന്ധത്തിന്റെ പേരില്‍ അക്ബര്‍ അലി, അബുല്‍ കലാം ആസാദ് എന്നീ രണ്ട് സഹോദരങ്ങള്‍ ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഇവര്‍ ഈ മദ്രസ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം. ഈ മാസം നാലിന് മൊറിഗോണ്‍ ജില്ലയിലെ മറ്റൊരു മദ്രസയും പൊളിച്ചുനീക്കിയിരുന്നു.

ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ മുഹമ്മദ് സുമന്‍ എന്ന വ്യക്തിക്ക് തീവ്രവാദ റിക്രൂട്ട്‌മെന്റിന് സൗകര്യം ചെയ്തുകൊടുത്തു എന്നാരോപിച്ചാണ് അക്ബറിനെയും അബുല്‍ കലാമിനെയും അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുഹമ്മദ് സുമന്‍ മാര്‍ച്ചിലാണ് അറസ്റ്റിലായത്. ഇയാള്‍ ഇവിടെ മദ്രസയിലെ അറബിക് അധ്യാപകനും പള്ളിയിലെ ഇമാമുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല തീവ്രവാദത്തിന്റെ ഹബ്ബായാണ് ഈ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചിരുന്നു. സാമാന്യവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!