സിഗ്നൽ സംവിധാനം വൈകീട്ട് ഏഴുവരെ; കാസർകോട് ചന്ദ്രഗിരി ജങ്ഷനിൽ ഗതാഗത കുരുക്ക്

കാസർകോട്: ജില്ലയിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ ചന്ദ്രഗിരിയിൽ ഗതാഗത നിയന്ത്രണം വൈകീട്ട് ഏഴോടെ അവസാനിക്കുന്നു.തിങ്ങിനിറഞ്ഞോടുന്ന ഈസമയം ജങ്ഷൻ മറികടക്കാൻ വാഹനങ്ങൾ പ്രയാസപ്പെടുകയാണ്.
സിഗ്നൽ സംവിധാനം ഒരുക്കിയിരിക്കുന്നത് കെൽട്രോണാണ്. ഏഴുമണിവരെയാണ് നിയന്ത്രണം നിജപ്പെടുത്തിയിരിക്കുന്നത്.
കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ കൂടുതൽ വാഹനങ്ങൾ വന്നെത്തുന്ന ഇടമാണ് ചന്ദ്രഗിരി ജങ്ഷൻ. ദേശീയപാതയിൽ നിന്ന് ടൗണിലേക്കു കയറുന്നതും ഈവഴിയാണ്.
ഏഴോടെ സിഗ്നൽ സംവിധാനം ഇല്ലാതാകുന്നതോടെ ചെറിയ വാഹനങ്ങൾ സൗകര്യത്തിനനുസരിച്ച് പോകുന്നു. എന്നാൽ, ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ പ്രയാസപ്പെടുകയാണ്.
പകൽസമയം മാത്രമേ ഗതാഗതം നിയന്ത്രിക്കാനാവുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. രാത്രിയിൽ പൊലീസിന്റെ സിഗ്നൽ വാഹനങ്ങൾ കാണുകയില്ല. ഇത് അപകടം ക്ഷണിച്ചുവരുത്തും. സിഗ്നൽ കാര്യത്തിൽ കെൽട്രോൺ തന്നെ നടപടി സ്വീകരിക്കണം.
ഇക്കാര്യം വ്യക്തമാക്കി കെൽട്രോണിന് കത്തയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രാത്രി എട്ടുവരെയെങ്കിലും സിഗ്നൽ പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം.

