ജില്ലയിലെ 68 ബസുകൾക്കെതിരേ കേസ്

നീലേശ്വരം : നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ മോട്ടോർവാഹനവകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസ് ത്രീ പരിശോധനയിൽ ജില്ലയിലെ 68 ബസുകൾക്കെതിേര കേസ് രജിസ്റ്റർ ചെയ്തു. രൂപമാറ്റം വരുത്തിയതിന് നാല് ബസുകൾക്കെതിേയും സ്പീഡ് ഗവർണറിൽ മാറ്റം വരുത്തിയ എട്ട് ബസുകൾക്കെതിരേയും ലൈറ്റ് സംബന്ധമായ ലംഘനങ്ങൾക്ക് 51 ബസുകൾക്കെതിരേയും ശബ്ദ, വായു മലിനീകരണത്തിന് ഏഴ് ബസുകൾക്കെതിരേയുമാണ് നടപടിയെടുത്തത്. വിവിധ കേസുകളിലായി 40,500 രൂപ പിഴയീടാക്കി. ഹൊസ്ദുർഗ്, കാസർകോട് താലൂക്കുകളിലായി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എം.ടി.ഡേവിസിന്റെ നിർദേശപ്രകാരമാണ് സ്ക്വാഡ് പരിശോധന നടത്തുന്നത്.
ഗതാഗതവകുപ്പ് ജീവനക്കാരായ എം.എ.ആരിഫ്, സാജു ഫ്രാൻസിസ്, ടി.ചന്ദ്രകുമാർ, സി.എ.പ്രീപ്കുമാർ, ഉദയ കുമാർ, പി.വി.വിജേഷ്, എം.സുധീഷ്, ജയരാജ് തിലക്, അരുൺരാജ്, ജിജോ വിജയ്, പ്രവീൺകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വേഗപ്പൂട്ടില്ലെങ്കിൽ ലൈസൻസ് പോകും
: ബസിന് വേഗപ്പൂട്ടില്ലെങ്കിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വെള്ളനിറമില്ലെങ്കിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനുമാണ് മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം. സ്റ്റിക്കർ ഗ്രാഫിക്കുകൾ പതിപ്പിച്ച ബസുകളിൽനിന്ന് ഇവ നീക്കിത്തുടങ്ങിയിട്ടുമുണ്ട്. .
അമിത വേഗം കണ്ടെത്താൻ’സ്പീഡ് ട്രാക്ക്’
: വാഹനത്തിന്റെ അമിതവേഗം കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സ്പീഡ് ട്രാക്ക്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ യാത്ര ചെയ്യുന്ന വാഹനത്തിന്റെ വേഗം കണ്ടെത്താനാകും. അമിതവേഗത്തിലാണ് വാഹനമെങ്കിൽ അത് സ്ക്രീൻഷോട്ട് എടുത്ത് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന് വിവരം കൈമാറാം.
അമിതമായി ലൈറ്റുകളുടെ വിന്യാസം, അനധികൃതമായ രൂപമാറ്റം, അമിതമായ ശബ്ദം, ലൈറ്റുകളുടെ ബാഹുല്യം, അനുവദനീയമല്ലാത്ത ഹോണുകൾ എന്നിവയുൾപ്പെടെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം 9188961014 എന്ന നമ്പറിൽ വാട്‌സാപ്പ് സന്ദേശമായോ കോളാേയാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിനെ അറിയിക്കാം.

