കാസർകോടിന്റെ ആരോഗ്യസ്ഥിതി മറ്റന്നാൾ സുപ്രീം കോടതിയിൽ

കാസർകോട് ∙ തിരുവനന്തപുരത്ത് എൻഡോസൾഫാൻ സമരം ശക്തമാകുന്നതിനിടെ എൻഡോസൾഫാൻ ഇരകളുടെ കേസ് മറ്റന്നാൾ സുപ്രീംകോടതിയുടെ പരിഗണനയിലേക്ക്. കാസർകോട് സെർവ് കലക്ടീവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരായ 8 പേർ നൽകിയ ഹർജിയാണ് 21ന് പരിഗണിക്കുന്നത്. ഈ ഹർജിയിൽ സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ സത്യവാങ്മൂലത്തിലെ വാദങ്ങൾ പൂർണമായും തെറ്റാണെന്ന് സെർവ് കലക്ടീവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കോടതിയിൽ സമർപ്പിച്ച പഠന റിപ്പോർട്ട് സമർഥിച്ചു. ഇതോടെയാണ് ജില്ലയിലെ ആരോഗ്യ മേഖലയെക്കുറിച്ച് സ്വതന്ത്രമായ പഠനത്തിനായി സുപ്രീം കോടതി കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എസ്.ബൊപ്പണ്ണ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിർദേശത്തെ തുടർന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഈ മൂന്നു റിപ്പോർട്ടുകളും മറ്റന്നാൾ കോടതി പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ സമർപ്പിച്ച റിപ്പോർട്ടിലെ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കലുകളാണെന്ന ആരോപണം കോടതിയിൽ ചോദ്യം ചെയ്യപ്പെടും.
സർക്കാർ കോടതിയിൽ ബോധിപ്പിച്ചതും യാഥാർഥ്യവും

