കോലിയും രോഹിത്തും സ്‌കൈയും തിളങ്ങി, ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്‌സിന് ലക്ഷ്യം 180 റണ്‍സ്

സിഡ്നി: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ നെതർലൻഡ്സിനെ 56 റൺസിന് തകർത്ത് ഇന്ത്യ സെമി സാധ്യതകൾ സജീവമാക്കി. ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ബാറ്റർമാർക്ക് പിന്നാലെ ബൗളർമാരും ഇന്ത്യയ്ക്കായി തിളങ്ങി. ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ, ആർ. അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.
180 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നെതർലൻഡ്സിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ഏഴാമനായി ഇറങ്ങി 14 പന്തിൽ നിന്ന് 20 റൺസെടുത്ത ടിം പിംഗിളാണ് അവരുടെ ടോപ് സ്കോറർ. മാക്സ് ഒഡൗഡ് (10 പന്തിൽ 16), ബാസ് ഡി ലീഡ് (23 പന്തിൽ 16), കോളിൻ അക്കെർമാൻ (21 പന്തിൽ 17), ഷാരിസ് അഹമ്മദ് (11 പന്തിൽ 16*) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.=0
ഇന്ത്യൻ വംശജനായ വിക്രംജിത് സിങ്ങിന് ഒരു റൺ മാത്രമേ നേടാനായുള്ളൂ. ടോം കൂപ്പർ (9), ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് (5), ലോഗൻ വാൻ ബീക് (3), ഫ്രെഡ് ക്ലാസ്സെൻ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർ അർധ സെഞ്ചുറികളുമായി തിളങ്ങിയപ്പോൾ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു.

