കാസർകോട് റെയിൽവേ സ്റ്റേഷൻ – തായലങ്ങാടി റോഡ്; പാതയോര നവീകരണ പദ്ധതി പാതിവഴിയിൽ

കാസർകോട്∙ 5 കോടിയോളം രൂപ ചെലവഴിച്ച് റെയിൽവേ സ്റ്റേഷൻ മുതൽ തായലങ്ങാടി വരെയുള്ള ഭാഗം നവീകരണ പ്രവൃത്തിയിൽ നിന്നു കരാറുകാർ പിന്മാറിയതോടെ പദ്ധതി പാതിവഴിയിൽ. ജില്ലാ ആസ്ഥാനമായ കാസർകോട്ടെ റെയിൽവേ സ്റ്റേഷൻ പരിസരമാണു ആധുനിക സംവിധാനങ്ങളുമായി വികസിപ്പിക്കാൻ കാസർകോട് വികസനപാക്കേജിൽ നിന്നു 4.98 കോടി രൂപ അനുവദിച്ചത്.
കരാറുകാർ പിന്മാറി
പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത് മാസങ്ങളായി എങ്കിലും പ്രവൃത്തി തുടങ്ങിയിരുന്നില്ല. 6 മാസമായിരുന്നു കരാർ കാലാവധി. എന്നാൽ ആദ്യം കരാർ ഏറ്റെടുത്തയാൾ പിന്മാറിയതോടെ ടെൻഡറിൽ പങ്കെടുത്ത രണ്ടാമത്തയാൾ പ്രവൃത്തി ഏറ്റെടുക്കാൻ തയാറായിരുന്നുവെങ്കിലും പിന്നീട് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതോടെയാണു പദ്ധതി അനിശ്ചിത്വത്തിലായത്. കഴിഞ്ഞ ദിവസം ചേർന്നു കാസർകോട് വികസന സമിതിയോഗത്തിൽ വിഷയം ചർച്ചയായിരുന്നു. 8 മാസങ്ങൾക്കു മുൻപായിരുന്നു പദ്ധതിയുടെ കരാർ ഏറ്റെടുത്തത്.
പദ്ധതികൾ ഇങ്ങനെ
റെയിൽവേ സ്റ്റേഷൻ മുൻവശത്ത് ബസ് കാത്തിരിപ്പു കേന്ദ്രം, റോഡിനു ഇരുവശവും മരങ്ങൾ സംരക്ഷിച്ച് ഇന്റർലോക്ക് ചെയ്ത് പാർക്കിങ് സൗകര്യം ഒരുക്കുന്നവയാണു പദ്ധതിയിലുണ്ടായിരുന്നത്. യാത്രക്കാർ വിശ്രമിക്കാനുള്ള പാർക്ക്, പൂന്തോട്ടം, കിയോസ്ക്, ആധുനിക
ലഘുഭക്ഷണ ശാല, റോഡിനു ഇരുവശവും ടൈൽസ് വിരിച്ച നടപ്പാത, ഓവുചാൽ, കൈവരികൾ, ആധുനിക വഴിവിളക്കുകൾ, സൗരോർജ ഡിസ്പ്ലേ സംവിധാനം ഉൾപ്പെടെയുള്ളവയാണു പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ടത്. കരാറുകാർ പിന്മാറിയതോടെ പദ്ധതി എപ്പോൾ തുടങ്ങുമെന്ന ആശങ്കയാണു അധികൃതർക്കുള്ളത്.
അനുമതി നൽകാതെറെയിൽവേ
പൊതുമരാമത്ത് വകുപ്പാണ് പദ്ധതിയുടെ ഡിപിആർ തയാറാക്കിയത്. എന്നാൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ച സ്ഥലത്തെ ഒരു ഭാഗം റെയിൽവേഉടമസ്ഥതയിലുള്ളതാണ്. റെയിൽവേയുടെ സ്ഥലത്ത് പദ്ധതി നടപ്പാക്കുന്നതിന് ഇതുവരെ അനുമതി കിട്ടിയില്ല. ഡിപിആർ തയാറാക്കുമ്പോൾ ഉണ്ടായ വീഴ്ചകളും കരാറുകാരുടെ പിന്മാറ്റവുമാണു വൈകാൻ ഇടയാക്കുന്നത്.

