ദേശീയപാത വികസിപ്പിക്കൽ: കാസർകോട് ജില്ലയിൽ കൂടുതൽ അടിപ്പാതകൾക്ക് സാധ്യത

കാസർകോട്: ദേശീയപാത ആറുവരിയാക്കൽ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ജില്ലയിൽ കൂടുതൽ അടിപ്പാതകൾക്ക് സാധ്യതയേറി. നാടിനെ രണ്ടായി മുറിച്ച് പാത കടന്നുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പ്രദേശങ്ങളിൽ അടിപ്പാതകൾ ആവശ്യപ്പെട്ട് സമ്മർദം ശക്തമായതോടെയാണിത്. അതിനിടെ, പെരിയയിൽ അടിപ്പാത തകർന്നു വീണത് പ്രവൃത്തി മന്ദഗതിയിലാക്കുമെന്ന ആശങ്കയുമുയർന്നു.
തലപ്പാടി മുതൽ ചെങ്കള വരെ 39 കിലോമീറ്റർ, ചെങ്കള മുതൽ നീലേശ്വരം വരെ 37.268 കിലോമീറ്റർ, നീലേശ്വരം മുതൽ തളിപ്പറമ്പ് വരെ 40.11 കിലോമീറ്റർ ഇങ്ങനെയാണ് ജില്ലയിലൂടെ കടന്നുപോകുന്ന വിവിധ റീച്ചുകൾ. കഴിഞ്ഞ ആഗസ്റ്റ് 31വരെയുള്ള പുരോഗതി കണക്കിലെടുത്ത് താരതമ്യേന മന്ദഗതിയിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. എന്നാൽ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി പ്രവൃത്തിയിൽ ഏറെ പുരോഗതിയുണ്ടായെന്നാണ് കരാർ കമ്പനികളുടെ അവകാശവാദം. ഇതിനിടെയിലാണ് പെരിയയിൽ അടിപ്പാത തകർന്നുവീണത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഗുണനിലവാര വിഷയവും പ്രവൃത്തി ഇനിയും വൈകിപ്പിക്കുമെന്നാണ് സൂചന. അടിപ്പാത തകർന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് കേന്ദ്ര മന്ത്രിക്ക് ഇതിനകം പോയത്. അതിനിടെ, കൂടുതൽ അടിപ്പാതകളെന്ന ആവശ്യം ശക്തമായി. പലയിടത്തും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്. തലപ്പാടി- ചെങ്കള റീച്ചിൽ 11 അടിപ്പാതകൾക്കാണ് നിലവിൽ അനുമതിയുള്ളത്.

