ചന്ദ്രഗിരി ജംക‍്ഷനിലെ കുഴികൾ അടയ്ക്കാൻ ഇന്റർലോക്ക്; നവീകരണം തുടങ്ങി

കാസർകോട് ∙ ഒടുവിൽ ചന്ദ്രഗിരി ജംക‍്ഷനിലെ കുഴികൾ ഇന്റർലോക്ക് ചെയ്തു നവീകരിക്കൽ പ്രവൃത്തി തുടങ്ങി.കഴിഞ്ഞ ദിവസം രാത്രി മുതലാണു പ്രവൃത്തി തുടങ്ങിയത്. 3 ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനുള്ള പ്രവൃത്തികളാണു നടത്തുന്നത്. പ്രവൃത്തിക്കായി 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണു തയാറാക്കി നൽകിയത്. ജംക‍്ഷനിലെ നാലു ഭാഗത്തുമായി 880 എം സ്ക്വയർ ചുറ്റളവിൽ ഇന്റർലോക്ക് ചെയ്യും. ഇതിന്റെ മുന്നോടിയായി ജിഎസ്ബി ചെയ്തു. ഇതിന്റെ സമീപത്തായി പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകൾ നന്നാക്കുന്നതോടൊപ്പം സ്ലാബുകളും മാറ്റി സ്ഥാപിക്കും.
ചെറിയ മഴ പെയ്താൽ പോലും വൻ കുഴി രൂപപ്പെടുന്ന പ്രദേശമാണു. ചന്ദ്രഗിരിപ്പാലത്തിലൂടെ എത്തുന്ന വാഹനങ്ങൾക്കാണു ഈ കുഴി ഏറെയും ദുരിതമായിരുന്നത്. ഓട്ടോറിക്ഷ തൊഴിലാളികൾ അടക്കമുള്ളവർ ചേർന്നാണു അധികവും വൻ കുഴികൾ താൽക്കാലികമായ അടയ്ക്കുന്നത്. ചന്ദ്രഗിരി ജംക‍്ഷനിലെ കുഴികൾ നികത്തുന്നതോടൊപ്പം ഓവുചാലുകൾ ഉൾപ്പെടെ നിർമിക്കുന്നതിനായി 36 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി നൽകി ഒന്നര വർഷത്തിലേറെയായി എങ്കിലും അംഗീകരിച്ചിരുന്നില്ല. തുടർന്നാണു 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തിക്കായി അംഗീകാരം നൽകിയത്

