സുന്ദരസ്വപ്‌നങ്ങളേ, വിരുന്നുവരിക; ഫുട്‌ബോള്‍ ലോകകപ്പിന് നാളെ കിക്കോഫ്

ഒരു പന്ത് കഥയായും കവിതയായും നിറയുന്ന കാലം. അത് സ്വപ്നമായും സന്തോഷമായും തീരാവേദനയായും വിരുന്നുവരുന്ന സമയം. ഇനിയുള്ള 29 ദിവസം ഉരുളുന്ന പന്തിനെക്കുറിച്ച് പറയാം. അതേക്കുറിച്ച് പാടാം. വന്‍കരകള്‍ സാക്ഷി, സമയമാകുന്നു, ഞായറാഴ്ചയാണ് ഫുട്ബോള്‍ ലോകകപ്പിന് കിക്കോഫ്.
മരുഭൂമിയില്‍ പൊന്നുവിളയിച്ച ഖത്തറിന്റെ മണ്ണിലാണ് ഇരുപത്തിരണ്ടാമത്തെ ലോകകപ്പ്. ഏഷ്യ രണ്ടാംതവണയാണ് ആതിഥേയരാകുന്നത്. ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒമ്ബതരയ്ക്ക് അല്‍ ഖോര്‍ നഗരത്തിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. 32 ടീം, 64 കളി, 831 കളിക്കാര്‍. ഒടുവില്‍ ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പുതിയ ചാമ്ബ്യനെ വരവേല്‍ക്കും. ഫുട്ബോളിന്റെ ഈ മഹായുദ്ധം ലോകം കണ്ണുചിമ്മാതെ കണ്ടിരിക്കും.
ഫുട്ബോളിന്റെ തലവര മാറിയകാലത്താണ് ഖത്തര്‍ ആതിഥേയരാകുന്നത്. സുന്ദര കളിക്കൊപ്പം വിപണിയും പിടിമുറുക്കിയ കാലം. വേദി അനുവദിച്ച് 12 വര്‍ഷത്തിനുള്ളിലാണ് കൊച്ച് അറബ്രാജ്യം ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് സജ്ജമായത്. യൂറോപ്യന്‍ രാജ്യങ്ങളും പാശ്ചാത്യ മാധ്യമങ്ങളും ഉയര്‍ത്തിയ ആക്ഷേപങ്ങളില്‍ പതറാതെ അടിസ്ഥാനസൗകര്യങ്ങളൊരുക്കി. കിരീടപ്പോര് ഇക്കുറിയും യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലായിരിക്കും. ഇവിടെയും കാഴ്ചക്കാരന്റെ റോളാകും ആഫ്രിക്കയ്ക്കും ഏഷ്യക്കും. ഫ്രാന്‍സാണ് നിലവിലെ ചാമ്ബ്യന്മാര്‍.

