KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നു

SHARE THIS ON

തിരുവനന്തപുരം | കുടിവെള്ള വിതരണം സ്വകാര്യ മേഖലയിലേക്ക്. ജല അതോറിറ്റിക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതി സ്വകാര്യ കമ്ബനിക്ക് കൈമാറുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എ ഡി ബിയുടെ സഹായത്തോടെയുള്ള പദ്ധതി കേരള അര്‍ബന്‍ വാട്ടര്‍ സപ്ലൈ ഇംപ്രൂവ്‌മെന്റ് പ്രോജക്‌ട് എന്ന പേരിലാണ് നടപ്പാക്കുന്നത്. ജലവിതരണ ശൃംഖല നവീകരിച്ചും കുടിവെള്ളം മുടക്കം കൂടാതെ ലഭ്യമാക്കിയും പദ്ധതി നടപ്പാക്കാന്‍ എ ഡി ബി വായ്പ നല്‍കും. വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം കുറയ്ക്കാന്‍ ഇതുവഴി കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. തത്ത്വത്തില്‍ ധാരണ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യ കമ്ബനിക്ക് കൈമാറാന്‍ തത്ത്വത്തില്‍ ധാരണയായെന്നാണ് റിപോര്‍ട്ട്. എ ഡി ബിയുടെ പ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്ബര്‍, സെന്‍ട്രല്‍ സോണ്‍ ചീഫ് എന്‍ജിനീയര്‍, മറ്റ് മുതിര്‍ന്ന എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ അടുത്തിടെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ധാരണയിലെത്തിയത്. ഇതോടൊപ്പം കണ്‍സള്‍ട്ടന്‍സി കരാറിനായി ഇന്ത്യയിലെയും വിദേശത്തെയും എട്ട് കമ്ബനികളെ ഉള്‍പ്പെടുത്തി ഷോര്‍ട്ട് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ചെലവ് 2,511 കോടി എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തല്‍, ആലുവ, അരുവിക്കര പ്ലാന്റുകള്‍ നവീകരിക്കല്‍ തുടങ്ങി നാല് പാക്കേജുകള്‍ക്ക് 2,511 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1,757 കോടി എ ഡി ബി വിഹിതവും 753 കോടി (പദ്ധതിത്തുകയുടെ 70 ശതമാനം എ ഡി ബിയും 30 ശതമാനം സംസ്ഥാന സര്‍ക്കാറും) സര്‍ക്കാര്‍ വിഹിതവുമാണ്. 2016ലാണ് പദ്ധതി സംബന്ധിച്ച്‌ ആലോചന തുടങ്ങിയത്. 2017ല്‍ എ ഡി ബിയുമായി ധാരണയിലെത്തി. 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയായിരുന്നു. പദ്ധതി പത്ത് വര്‍ഷത്തേക്ക് സ്വകാര്യ കമ്ബനിയെ ഏല്‍പ്പിക്കാനാണ് നീക്കം. ഇക്കാലയളവിനുള്ളില്‍ വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 20 ശതമാനമാക്കി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൈലറ്റ് പ്രോജക്ടായി കൊച്ചിയിലായിരിക്കും നടപ്പാക്കുക. കൊച്ചി കോര്‍പറേഷനെ ഒമ്ബത് സോണുകളാക്കി തിരിച്ച്‌ നടപ്പാക്കുന്ന പദ്ധതിക്ക് 1,045 കോടി യാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിമര്‍ശം പദ്ധതിക്കെതിരെ സര്‍ക്കാര്‍ അനുകൂല സംഘടനകളുള്‍പ്പെടെ രംഗത്തെത്തി. കരാര്‍ വിവരങ്ങള്‍ പുറത്തുവിടാതെ രഹസ്യ സ്വഭാവം സ്വീകരിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഡി പി ആര്‍ തയ്യാറാക്കിയപ്പോള്‍ ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതും നിരക്ക് വര്‍ധന വരുത്തിയതും ഇതിന് മുന്നോടിയാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!