ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടെന്ന വാര്‍ത്ത തെറ്റ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മഴക്കെടുതിയില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഏഴ് പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കെടുതിക്ക് മുമ്പ് തന്നെ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നിരുന്നു. ഡാമുകളില്‍ വെള്ളം കുറവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു. ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നാണ് പ്രചാരണം. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ സംസ്‌കാര ചെലവുകള്‍ക്കായി 10,000 രൂപ അനുവദിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി എട്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു.
വീടും സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായമായി 12 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് ധനസഹായമായി 10,000 രൂപയും ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം ദിനബത്തയായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കാർഡിൽ നിന്ന് രണ്ട് പേർക്കായിരിക്കും ദിനബത്ത നൽകുക. അതിശക്തമായ മഴയില്‍ സംസ്ഥാനത്തെ 165 ഹെക്ടര്‍ കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകള്‍ നേരത്തെ തയ്യാറായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓറഞ്ച് അലര്‍ട്ടിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിതീവ്രമഴക്ക് ആളുകളെ ഒഴിപ്പിക്കാന്‍ സമയം കിട്ടില്ല. കാലാവസ്ഥ പ്രവചനത്തിന് കൂടുതല്‍ മികച്ച സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊന്നാനിയിലെ വിരുന്ന് വിവാദത്തിലും ഹെലികോപ്റ്റര്‍ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വിരുന്നിനായല്ല പൊന്നാനിയില്‍ പോയതെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘2018ലും 2019ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചില്ലായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഭക്ഷണം കഴിച്ചതാണോ തെറ്റ്? നടക്കുന്നത് ഹീനമായ അപവാദ പ്രചരണം,’ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവ ദിവസം രാവിലെ അഞ്ച് മണി മുതല്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു. മൂന്ന് മണിക്ക് ഭക്ഷണം കഴിച്ചു പോയി. മലബാറില്‍ ഭക്ഷണം കഴിക്കാന്‍ പോയാലുള്ള അവസ്ഥ അറിയാമല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചതുകൊണ്ട് സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. യാത്ര ചെയ്തില്ലെങ്കിലും 80 ലക്ഷം രൂപ നല്‍കണം. കഴിഞ്ഞ സര്‍ക്കാര്‍ സെപ്റ്റംബര്‍ 19 വരെ വാടക കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തിന് പോകാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ഗുണമുള്ള കാര്യത്തിനായാണ് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത്. കൊച്ചിയില്‍ ഉണ്ടായിരുന്ന നിക്ഷേപ സംഘത്തെ കാണുന്നതിനായാണ് ഹെലികോപ്റ്ററില്‍ പോയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജൂലൈ ആറിനും ഏഴിനും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ അഞ്ചിന് കൃത്യമായ വിവരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

