പൊതുജനത്തിന്റെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് കരുതണ്ട- സർക്കാർ ജീവനക്കാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും ധരിക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും ധരിക്കണ്ട. ക്ഷേമ-വികസനപ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിൽ ലാഭമുണ്ടാക്കാമെന്ന് ചിലർ ചിന്തിക്കുന്നു, കളങ്കമുണ്ടാക്കുന്നവരെ ചുമന്നുപോകേണ്ട ബാധ്യത സർക്കാരിനില്ല. ഉത്തരവാദിത്വം നിർവഹിക്കാത്തവർ സർവീസിൽ ഉണ്ടാകില്ലെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി താക്കീത് നല്‍കി. സംസ്ഥാനത്ത് സി.എം.ഡി.ആര്‍.എഫുമായി ബന്ധപ്പെട്ട തട്ടിപ്പു വാർത്തകൾ പുറത്തുവന്നു കൊണ്ടിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പെന്നത് ഏറെ ശ്രദ്ധേയമാണ്. എന്നാല്‍, സി.എം.ഡി.ആർ.എഫിന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അതേസമയം, ഭരണ – പ്രതിപക്ഷ ഭേദമന്യേയാണ് ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പിക്കാൻ പ്രാദേശിക പാർട്ടി നേതാക്കന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വ്യാപകമായി ദുരുപയോഗിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങിലെ പ്രാദേശിക കോൺഗ്രസ് നേതാവ് പത്തിലേറെ പേർക്കാണ് വ്യാജരേഖകൾ ചമച്ച് പണം നേടിക്കൊടുത്തതെന്നും റിപ്പോർട്ടിലുണ്ട്

