KSDLIVENEWS

Real news for everyone

റെയിൽവേ ശുചിമുറിയിൽ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും: കുടുങ്ങിയത് അസിസ്റ്റന്‍റ് പ്രഫസർ

SHARE THIS ON

തിരുവനന്തപുരം∙ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ അശ്ലീലസന്ദേശത്തിനൊപ്പം പേരും ഫോൺനമ്പറും എഴുതിയ ആൾക്കെതിരായ വീട്ടമ്മയുടെ നിയമംപോരാട്ടം വിജയം കാണുന്നു. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിനിയുടെ ഫോൺനമ്പർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ എഴുതിവച്ചത് ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്റ് പ്രഫസർ അജിത് കുമാർ ആണെന്ന വിവരമാണ് പുറത്തുവരുന്നത്. കയ്യക്ഷരത്തിൽ സംശയം തോന്നിയതു വച്ച് വീട്ടമ്മ സ്വന്തം നിലയ്ക്കാണ് അന്വേഷണം നടത്തിയത്. സ്വകാര്യലാബിലും തുടർന്ന് സംസ്ഥാന ഫൊറൻസിക് ലാബിലും നടത്തിയ പരിശോധനയിൽ സംശയിച്ച ആൾ തന്നെയാണു പ്രതിയെന്നു കണ്ടെത്തി. ∙ സംഭവം ഇങ്ങനെ: ‘‘2018 മേയിൽ ഒരു ദിവസം രാവിലെ മുതൽ തമിഴില്‍ അശ്ലീല ചുവയോടെയുള്ള ഫോൺ കോളുകൾ മൊബൈലിലേക്കു വരാൻതുടങ്ങി. ഒരേ നമ്പറിൽനിന്നുതന്നെയുള്ള പല കോളുകളായിരുന്നു അത്. ഉച്ചയോടെ വേറൊരു നമ്പറിൽനിന്നുള്ള കോളും എത്തി. ഞാനാ ഫോൺ എടുത്തു. കൊല്ലത്തുനിന്ന് ഇഖ്ബാൽ എന്ന വ്യക്തിയാണ് ഫോൺ ചെയ്തത്. നിങ്ങളുടെ നമ്പർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പബ്ലിക് ടോയ്‌ലറ്റിൽ എഴുതിവച്ചിട്ടുണ്ട്. സ്ഥലവും അശ്ലീലവും എഴുതിയിട്ടുണ്ട്. അതു പറയാനാണ് വിളിച്ചത് എന്നായിരുന്നു ഇഖ്ബാൽ പറഞ്ഞത്. ആവശ്യപ്പെട്ട പ്രകാരം അയാൾ ആ എഴുതിവച്ചതിന്റെ പടവും അയച്ചുതന്നു. അതുകണ്ടപ്പോൾത്തന്നെ പരിചയമുള്ള കയ്യക്ഷരം ആണെന്നു തോന്നി. എന്റെ നമ്പർ അങ്ങനെ അധികമാർക്കും അറിയില്ല. റെസിഡന്റ്സ് അസോസിയേഷന്റെ സെക്രട്ടറിയാണ് എന്റെ ഭർത്താവ്. അസോസിയേഷന്റെ ബുക്കിലെ കയ്യക്ഷരവും ഈ ചിത്രത്തിലുള്ളതും സാമ്യമാണെന്നു കണ്ടെത്തി. അതോടെ ആളെ പിടികിട്ടി. പിന്നീട് ബെംഗളൂരുവിലുള്ള ഒരു സ്വകാര്യ ഫൊറൻസിക് ലാബിലേക്ക് ഇത് അയച്ചുകൊടുത്തു. രണ്ടും ഒരാളുടേതുതന്നെയാണെന്ന ഫലം പിറ്റേന്നുതന്നെ അവരെനിക്ക് അയച്ചുതന്നു. തുടർന്ന് കമ്മിഷണർ ഓഫിസിൽ പരാതി നൽകി. എഴുതിയ ആളെ വിളിച്ചു വിരട്ടാനാണ് കമ്മിഷണർ ഓഫിസിൽനിന്ന് പറഞ്ഞത്. എനിക്ക് അതിൽ താൽപര്യം ഇല്ലായിരുന്നു. തുടർന്ന് ഡിജിപിക്ക് പരാതി നൽകി. പൊലീസ് അത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. 2020ൽ അതിന്റെ റിപ്പോർട്ട് വന്നു. ഇപ്പോൾ കോടതിയിൽ കേസ് നടക്കുകയാണ്. ഈ വ്യക്തിയെക്കുറിച്ച് ചിലർ റെസിഡന്റ്സ് അസോസിയേഷനിൽ പരാതി നൽകിയിരുന്നു. വിഷയത്തിൽ ഭർത്താവ് സംസാരിച്ചതിന്റെ വൈരാഗ്യമാണ് ഇയാൾ തീർത്തത്. ഭർത്താവും ഇയാളും സംസാരിച്ചതിന്റെ രണ്ടു–മൂന്നു മാസങ്ങൾക്കുശേഷമാണ് ഈ സംഭവം ഉണ്ടാകുന്നത്’’ – യുവതി പറഞ്ഞു. അജിത് കുമാറിനെതിരെ അന്വേഷണം നടത്തി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെ വീട്ടമ്മയുടെ പോരാട്ടത്തിന്റെ ഒരുഘട്ടം കഴിഞ്ഞു. അതേസമയം, പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും അജിത് കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!