വിഴിഞ്ഞം നിവാസികളുടെ വിശ്വാസം നഷ്ടപ്പെട്ടു, സർക്കാർ ഇടപെടൽ വേണം: ഗൾഫാർ മുഹമ്മദലി

തൃശൂർ∙ വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടേണ്ടതായിരുന്നുവെന്ന് പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി. വിഴിഞ്ഞം പദ്ധതി എന്നും വിവാദമാണ്. പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല. ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരാണു നിക്ഷേപവുമായി എത്തുക, ഗൾഫാർ മുഹമ്മദലി പറഞ്ഞു. മനോരമ ഓണ്‍ലൈനിനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഗള്‍ഫാര്‍ മുഹമ്മദലി വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം തന്റെ വാക്കുകൾ രാഷ്ട്രീയമായി കാണരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ഞാനീ പറയുന്നതു രാഷ്ട്രീയമായി കാണരുത്. എന്റെ രാഷ്ട്രീയം നാടിന്റെ നന്മയുടെ രാഷ്ട്രീയം മാത്രമാണ്’’– മുഹമ്മദലി പറഞ്ഞു. ഇതാദ്യമായാണ് ഗൾഫാർ മുഹമ്മദലി വിഴിഞ്ഞം സംബന്ധിച്ച തന്റെ നിലപാട് തുറന്നു പറയുന്നത്. ‘‘സമരത്തിന് എതിരല്ല. കുടിയിറക്കപ്പെട്ടവരെ ഗോഡൗണില്‍ കൊണ്ടുപോയി താമസിപ്പിച്ചാല്‍ ആരാണു സഹിക്കുക. ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് അതിലും മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കിയ ശേഷമായിരുന്നു മുന്നോട്ടു പോകേണ്ടിയിരുന്നത്. വിഴിഞ്ഞത്തുനിന്നു കുടിയിറക്കപ്പെട്ടവര്‍ക്കു വിശ്വാസം നഷ്ടമായി. അവര്‍ക്കു നല്‍കാമെന്നു പറഞ്ഞ പ്രാഥമിക കാര്യങ്ങ ള്‍പോലും നല്‍കിയില്ല. ആര്‍ക്കാണു സ്വന്തം വീടു വിട്ടു വര്‍ഷങ്ങളോളം ഗോഡൗണില്‍ താമസിക്കാനാകുക?. അവര്‍ കിടപ്പാടം വിട്ടുകൊടുത്തത് ഈ നാടിന്റെ വികസനത്തിനു വേണ്ടിയാണ്. എന്തു വില കൊടുത്തും അവരെ സൗകര്യപ്രദമായ സ്ഥലത്തു താമസിപ്പിച്ചു ജീവിത മാര്‍ഗം ഉറപ്പാക്കേണ്ടതു നമ്മുടെ നാടിന്റെ കടമയാണ്. അതു ചെയ്യാതെ വികസന പ്രവര്‍ത്തനം മാത്രം ചെയ്യുന്നതില്‍ കാര്യമില്ല’’– മുഹമ്മദലി പറഞ്ഞു.

