അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയതു പോലെ: രാഹുലിനെതിരെ ബിജെപി ഗൂഢാലോചനയെന്ന് കെ.സി

ന്യൂഡൽഹി∙ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത് ബിജെപിയുടെ ഗൂഢാലോചനയാണെന്നും വേണുഗോപാൽ ആരോപിച്ചു. ‘‘അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയതു പോലെയാണിത്. രാഹുലിനെ ജയിലിലാക്കാനാണ് ശ്രമം. പാർലമെന്റ് അംഗത്വം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാഹുലിന്റെ ശബ്ദം പാർലമെന്റിൽ ഉയരാതിരിക്കാനുള്ള നീക്കങ്ങളാണിത്. മോദി ഭരണത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുകയാണ്. ജനാധിപത്യ സംവിധാനത്തെ കറുത്ത അധ്യായത്തിലേക്കു കൊണ്ടുപോകുകയാണ്’’– അദ്ദേഹം ആരോപിച്ചു. ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാനടപടി മരവിപ്പിച്ചെങ്കിലും വിധി നിലനിൽക്കുന്നതിനാൽ എംപി സ്ഥാനത്തുനിന്നു രാഹുൽ അയോഗ്യനാക്കപ്പെട്ടു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് അപകീർത്തി കേസ് നൽകിയത്. അതേസമയം, വിഷയത്തിൽ കോണ്‍ഗ്രസ് ഇന്ന് വൈകിട്ട് ഡൽഹിയിൽ അടിയന്തര യോഗം ചേരും. പിസിസി അധ്യക്ഷന്മാർ, പാർലമെന്ററി പാർട്ടി നേതാക്കൾ, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന അധ്യക്ഷന്മാർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും”

