KSDLIVENEWS

Real news for everyone

‘പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യം’: രാഹുലിന് പിന്തുണയുമായി മമതാ ബാനര്‍ജി

SHARE THIS ON

ന്യൂഡല്‍ഹി: ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്നും ജനാധിപത്യത്തിന്റെ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും മമത പ്രതികരിച്ചു.

“പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യം. ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കളെ ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നു, പ്രതിപക്ഷ നേതാക്കള്‍ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അധഃപതനത്തിനാണ് നാം സാക്ഷ്യം വഹിച്ചിരിക്കുന്നത്”. മമത പറഞ്ഞു.

മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷം ശിക്ഷിച്ചതോടെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയത്. ഇനി ആറ് വര്‍ഷത്തേക്ക് രാഹുലിന് മത്സരിക്കാന്‍ സാധിക്കില്ല.


1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്‌ട് (ആര്‍.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആര്‍പിഎ പ്രകാരം അയോഗ്യത കല്‍പ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷന്‍ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിക്കപ്പെടുന്നതില്‍നിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ സ്പീക്കര്‍ നിയമോപദേശം തേടിയിരുന്നു.

‘ജനാധിപത്യം സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം രാഹുല്‍ ചെയ്തു, പോരാട്ടം തുടരും’ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ്
രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് ഉന്നതകോടതി സ്റ്റേ നല്‍കിയാലാണ് അയോഗ്യത നീക്കാനാകുക. സൂറത്ത് സെഷന്‍ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കേണ്ടത്.

ഇന്നലെയാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമര്‍ശം. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്‌എച്ച്‌ വര്‍മ കേസിലെ അന്തിമവാദം പൂര്‍ത്തിയാക്കിയത്. വിവാദ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച്‌ ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം ശിക്ഷ: രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കി
വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടില്‍ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

‘വിചിത്രവിധി’; രാഹുല്‍ ഗാന്ധി അയോഗ്യനായെന്ന് കപില്‍ സിബല്‍
അതേസമയം രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. വിഷയത്തില്‍ തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ന് വൈകിട്ട് അഞ്ചിന് കോണ്‍ഗ്രസ് അടിയന്തര യോഗം ചേരും.

രാഹുലിനെ അയോഗ്യനാക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. സത്യം പറയുന്നവരെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!