രാഹുൽ ഗാന്ധിയുടെ സുരക്ഷ സി.ആർ.പി.എഫ് അവലോകനം ചെയ്യും; Z പ്ലസ് സുരക്ഷ വെട്ടിക്കുറച്ചേക്കില്ല

ന്യൂഡൽഹി: അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയിട്ടുള്ള Z പ്ലസ് സുരക്ഷ വെട്ടിക്കുറച്ചേക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ സ്ഥലത്തേക്ക് താമസം മാറിയാൽ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സുരക്ഷ സി.ആർ.പി.എഫ് അവലോകനം ചെയ്യുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 12 തുഗ്ലക് ലെയിന്‍ ആണ് രാഹുലിന്റെ ഔദ്യോഗിക വസതി. ഈ വസതി ഏപ്രിൽ 22-ന് അകം ഒഴിയാനാണ് ലോക്സഭാ ഹൗസിങ് കമ്മിറ്റി രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് രാഹുൽ ഗാന്ധി പുതിയ വസതിയിലേക്ക് മാറിയാൽ സുരക്ഷ അവലോകനം ചെയ്യാനാണ് സി.ആർ.പി.എഫ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ രാഹുൽ ഗാന്ധിക്ക് Z പ്ലസ് സുരക്ഷയാണ് സി.ആർ.പി.എഫ് ഏർപ്പെടുത്തിയിരിക്കുന്നത്. എസ്പിജി സുരക്ഷ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സുരക്ഷയാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷയിലുള്ള സമിതിയാണ് ഏത് കാറ്റഗറി സുരക്ഷ നൽകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് സുരക്ഷാ ഭീഷണി ഉൾപ്പടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് കാറ്റഗറി തീരുമാനിക്കുന്നത്. നിലവിൽ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും സി.ആർ.പി.എഫിന്റെ Z പ്ലസ് സുരക്ഷ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്”

