4,900 കോടി ചെലവ്, 13 കി.മീ; ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കമാകാൻ സോജില

ശ്രീനഗര്‍ • ജമ്മു കശ്മീരില്‍ നിര്‍മിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയതും തന്ത്രപ്രധാനവുമായ സോജില തുരങ്കം സന്ദർശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഏതു കാലാവസ്ഥയിലും ലഡാക്കിലേക്കുള്ള റോഡ് ഗതാഗതം ഉറപ്പാക്കുന്നതാണ് സോജില തുരങ്കം. സോന്മാര്ഗില് നിര്‍മിക്കുന്ന തുരങ്കത്തെ ചരിത്രപരമെന്നു വിശേഷിപ്പിച്ച ഗഡ്കരി, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബന്ധിപ്പിക്കുന്ന സ്വപ്നപദ്ധതിയുടെ ഭാഗമാണിതെന്നു വ്യക്തമാക്കി. 13 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന് 4,900 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 2026ല്‍ പൂര്‍ത്തിയാകും. മഞ്ഞുവീഴ്ച മൂലം ശ്രീനഗര്‍-ലഡാക്ക് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്ന പതിവ് സോജില തുരങ്കം യാഥാർഥ്യമാകുന്നതോടെ ഇല്ലാതാകും. ഇപ്പോൾ മൂന്ന് മണിക്കൂര്‍ വേണ്ടതിനു പകരം തുരങ്കം വന്നാൽ യാത്രാസമയം 20 മിനിറ്റായി ചുരുങ്ങും. സമുദ്ര നിരപ്പില്‍നിന്ന് 11,500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തുരങ്കത്തില്‍ രണ്ടുവരി പാതയാണ് ഉണ്ടാവുക. ചൈനയുമായി അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ മേൽക്കൈ നേടാനും തുരങ്കം സഹായിക്കും. നിർമാണം നടക്കുന്ന തുരങ്കത്തിന്റെ ചിത്രങ്ങളും വിഡിയോയും ഗഡ്കരി പങ്കുവച്ചു.
Content Summary: First Time In Country’s History: Nitin Gadkari On Zojila Tunnel”

