തോക്കിന്‍മുനയില്‍ രേഖകള്‍ ആവശ്യപ്പെട്ട് പട്ടാളം; കുവൈത്തില്‍ ശിഹാബ് ചോറ്റൂരിന് സംഭവിച്ചത്

കെരളത്തില്‍ നിന്ന് മക്കയിലേക്ക് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ സൗദിയില്‍. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേകാലിന് സൗദി-കുവൈത്ത് അതിര്‍ത്തിയായ അല്‍ റാഖായി വഴിയാണ് ശിഹാബ് സൗദിയുടെ മണ്ണിലേക്ക് പ്രവേശിച്ചത്. മദീന ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ ശിഹാബിന്റെ നടത്തം. മലയാളികള്‍ അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ശിഹാബിനെ സ്വീകരിച്ചതായി ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. കുവൈത്തില്‍ പട്ടാളം തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് ശിഹാബിന്റെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പരിശോധിച്ചത്. കുവൈത്ത് അതിര്‍ത്തിയില്‍ എത്തുന്നതിന് മുമ്ബ് മഫ്ടിയിലുള്ള പൊലീസ് ശിഹാബിനോട് രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് യൂണിഫോമിലല്ലാത്തവര്‍ക്ക് ശിഹാബ് രേഖകള്‍ നല്‍കാന്‍ തയ്യാറായില്ല. ഇതോടെ പൊലീസ് പട്ടാളത്തെ വിളിച്ചു. പട്ടാളവാഹനത്തില്‍ അതിവേഗമെത്തിയ സൈനികര്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ശിഹാബിനോട് രേഖകള്‍ ആവശ്യപ്പെട്ടു. യാത്രയുടെ ഉദ്ദേശ്യം മനസ്സിലാക്കി, രേഖകള്‍ പരിശോധിച്ച് തൃപ്തിപ്പെട്ട ശേഷം സൈന്യം ശിഹാബിനെ വിട്ടയയ്ക്കുകയായിരുന്നു. സഹായം ഉറപ്പു നല്‍കുകയും ചെയ്തു. സൗദിയിലെ ആദ്യ ദിവസം മലയാളിയുടെ താമസസ്ഥലത്ത് വിശ്രമിച്ചു. രാത്രി നടത്തം തുടര്‍ന്ന അദ്ദേഹം വര്‍ബ് ശാമിയ എന്ന സ്ഥലത്തെ യമനിയുടെ അധീനതയിലുള്ള വിശ്രമസങ്കേതത്തില്‍ താമസിച്ചു. അവിടെ നിന്ന് ഹഫര്‍ അല്‍ ബാത്വിന്‍ പട്ടണത്തിലെത്തി. ഹഫറില്‍ നൂറു കണക്കിന് പ്രവാസികള്‍ ശിഹാബിനെ കാണാനായി എത്തിയിരുന്നു. നോമ്ബായതിനാല്‍ അധികവും രാത്രിയാണ് ശിഹാബിന്റെ സഞ്ചാരം. ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്ന് വിശുദ്ധ ഹജ്ജ് കര്‍മത്തിനായി കാല്‍നട യാത്ര ആരംഭിച്ചത്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാഷ്ട്രങ്ങള്‍ പിന്നിട്ടാണ് അദ്ദേഹം സൗദിയില്‍ പ്രവേശിച്ചത്. സമൂഹമാധ്യമത്തില്‍ യാത്രാനുഭവങ്ങള്‍ ശിഹാബ് പങ്കുവയ്ക്കുന്നുണ്ട്. കാല്‍നടയായി ഹജ്ജിന്: മലയാളിക്ക് വിസ അനുവദിക്കണമെന്ന ഹരജി പാക് കോടതി തള്ളിശിഹാബ് ചോറ്റൂര്‍ കുവൈത്തില്‍;ഈ വര്‍ഷത്തെ ഹജ്ജ് ചെയ്യാനായേക്കുമെന്ന് പ്രതീക്ഷ

