ഫുട്ബോള്‍ ടൂര്‍ണമെന്റ്; സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 12 മരണം; ദാരുണമായ സംഭവത്തിന്റെ കൂടുതൽ ഫോട്ടോകൾ കാണാം

സാന്‍ സാല്‍വദോര്‍: പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ ഒത്തുകൂടിയ കാണികള്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു.500ലേറെ പേര്‍ക്ക് പരിക്കേറ്റു.മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിന്റെ തലസ്ഥാനമായ സാന്‍ സാല്‍വദോറിലെ കസ്‌കറ്റ്‌ലാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ശനിയാഴ്ചയാണ് സംഭവം.
ഇവിടെ അലിയാന്‍സ- എഫ്‌എഎസ് എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരം കാണാന്‍ എത്തിയ കാണികളുടെ തിരക്കാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.ദുരന്തത്തെ തുടര്‍ന്ന് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ ആളുകളെ ഒഴിപ്പിക്കുകയും മത്സരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
12 പേരാണ് നിലവില്‍ മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.ഒമ്ബതു പേര്‍ സ്റ്റേഡിയത്തില്‍ വച്ചും മൂന്ന് പേര്‍ ആശുപത്രികളില്‍ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്’- നാഷനല്‍ സിവില്‍ പൊലീസ് ഡയറക്ടര്‍ മൗറീഷ്യോ അരിയാസ മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തില്‍ സാല്‍വദോറന്‍ ഫുട്ബോള്‍ ടീമുകളാകെ കടുത്ത ദുഃഖത്തിലാണെന്നും അരിയാസ പറഞ്ഞു.പരിക്കേറ്റവര്‍ക്ക് രാജ്യത്തെ ആശുപത്രികള്‍ ചികിത്സ നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഫ്രാന്‍സിസ്കോ അലബി പറഞ്ഞു.സിവില്‍ പ്രൊട്ടക്ഷന്‍ സര്‍വീസിന്റെ വളണ്ടിയര്‍മാരും പൊലീസുകാരുമടക്കം സ്ഥലത്തുണ്ടെന്ന് ആഭ്യന്തര മന്ത്രി ജുവാന്‍ കാര്‍ലോസ് ബിഡെഗെയ്ന്‍ അറിയിച്ചു.
500ലധികം ആളുകള്‍ക്കാണ് തങ്ങള്‍ വൈദ്യസഹായം നല്‍കുന്നതെന്ന് എമര്‍ജന്‍സി സര്‍വീസ് ഗ്രൂപ്പായ കമാന്‍ഡോസ് ഡി സാല്‍വമെന്റോയുടെ വക്താവ് കാര്‍ലോസ് ഫ്യൂന്റസ് പറഞ്ഞു.ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ ചിലര്‍ ശ്വാസംമുട്ടലിന്റെയും മറ്റ് തരത്തിലുള്ള ട്രോമകളുടേയും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും ഫ്യൂന്റസ് പറഞ്ഞു.











