ഒരാഴ്ചയായിട്ടും വിദ്യയെ കണ്ടെത്താനാകാതെ പോലീസ്; മുൻകൂർ ജാമ്യഹർജി 20-ന് വീണ്ടും പരിഗണിക്കും,

കൊച്ചി: വ്യാജസർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ. മുൻ നേതാവ് തൃക്കരിപ്പൂർ സ്വദേശി കെ. വിദ്യ ഒളിവിലായി ആറു ദിവസമായിട്ടും ‘കണ്ടെത്താനാകാതെ’ പോലീസ്. മൊബൈൽ ടവർ ലൊക്കേഷൻ ഒടുവിൽ കാണിച്ചത് എറണാകുളത്തായിരുന്നെന്നും വിദ്യയുടെ രണ്ടുഫോണുകളും സ്വിച്ച് ഒാഫാണെന്നും പോലീസ് പറയുന്നു. മുൻകൂർ ജാമ്യത്തിന് വിദ്യ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടി. ഇൗ മാസം 20-ന് ഹർജി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം അഗളി പോലീസ് മഹാരാജാസ് കോളേജിലെത്തി വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിളയുടെ മൊഴിയെടുത്തു. മുൻ വൈസ് പ്രിൻസിപ്പൽ ജയമോൾ, മലയാളം വിഭാഗം അധ്യാപകൻ എം.എസ്. മുരളി എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. വിദ്യ അഭിമുഖത്തിന് കാണിച്ച സർട്ടിഫിക്കറ്റ് മഹാരാജാസ് കോളേജിന്റേതല്ലെന്ന് ഡോ. ബിന്ദു ശർമിള മാധ്യമങ്ങളോട് പറഞ്ഞു. സർട്ടിഫിക്കറ്റിൽ ഉപയോഗിച്ച വാചകങ്ങൾ വ്യത്യസ്തമാണ്. സീലും മഹാരാജാസിന്റേതല്ല. ഒപ്പും കോളേജ് എംബ്ലവും വ്യാജമാണ്. മഹാരാജാസിലെ ഒരു അധികാരിയുടെയും സഹായം വിദ്യക്ക് ലഭിച്ചിട്ടില്ലെന്നും ഡോ. ബിന്ദു ശർമിള പറഞ്ഞു. മഹാരാജാസ് കോളേജ് നൽകുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ മാതൃക പോലീസ് ശേഖരിച്ചു. 2018 ജൂൺ നാലുമുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിൽ ഗസ്റ്റ് അധ്യാപികയായിരുന്നുവെന്നാണ് വിദ്യ നൽകിയ വ്യാജ സർട്ടിഫിക്കറ്റുകളിലുള്ളത്. ഇതിൽ രണ്ടാമത്തെ സർട്ടിഫിക്കറ്റ് നൽകിയ ദിവസം 2021 ഏപ്രിൽ ഒന്ന് ആണെന്നാണ് കാണിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്ന് പെസഹ വ്യാഴമാണെന്നും ഇത് അവധിദിവസമായിരുന്നെന്നും വൈസ് പ്രിൻസിപ്പൽ മൊഴിനൽകി

