അബ്ദുള്ളക്കുട്ടി ലക്ഷദ്വീപില്‍നിന്ന് മത്സരിച്ചേക്കും; രാജ്യസഭാ എംപിമാരെ കളത്തിലിറക്കാൻ ബിജെപി

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്ത് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ പതിനെട്ടോളം രാജ്യസഭാ എംപിമാരെ കളത്തിലിറക്കാന്‍ പദ്ധതിയുമായി ബിജെപി. മന്ത്രിയായും എം.പിയായും മികച്ച പ്രകടനം പുറത്തെടുത്തവരെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. മികവ് പുലര്‍ത്തിയ ചില എം.എല്‍.എമാരേയും ബിജെപി പരിഗണിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളോട് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, പീയുഷ് ഗോയല്‍, ഭൂപേന്ദ്ര യാദവ്, ധര്‍മേന്ദ്ര പ്രധാന്‍, മന്‍സൂക്ക് മാണ്ഡവ്യ, ഹര്‍ദീപ് പുരി, എസ്. ജയശങ്കര്‍, പുരുഷോത്തം രൂപാല തുടങ്ങിയ നേതാക്കള്‍ പട്ടികയിലുണ്ടെന്നാണ് വിവരം. കേരളത്തില്‍നിന്നുള്ള വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുന്‍ എംപിയുമായ എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരും പട്ടികയിലുണ്ടെന്നാണ് വിവരം. അബ്ദുള്ളക്കുട്ടി ലക്ഷദ്വീപില്‍നിന്ന് മത്സരിക്കുമെന്നാണ് സൂചന. മുരളീധരന്‍ തിരുവനന്തപുരത്തോ ആറ്റിങ്ങലോ ആകും മത്സരിക്കുക. മുരളീധരന്‍ ഇതിനോടകം ആറ്റിങ്ങളിലെ ജനസമ്പര്‍ക്ക പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്

